ബിഹാർ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി നടൻ അക്ഷയ് കുമാർ. സുശാന്ത് സിങ് രാജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തന്റെ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് ആരോപണ ഉന്നയിച്ചാണ് വക്കീല്‍ വഴി താരം നോട്ടിസ് നൽകിയത്.
റാഷിദിന്റെ വ്യാജ വിഡിയോസും പ്രചരണങ്ങളും തന്നെ മാനസികമായി അലട്ടിയെന്നും ധന നഷ്ടത്തിനൊപ്പം സല്‍പേരിന് കോട്ടം തട്ടിയെന്നും താരം നോട്ടിസിലൂടെ പറയുന്നു.
മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്ര ചിത്രത്തിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യയോഗങ്ങള്‍ നടത്താനും റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്‍റെ യുട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു.