മീടൂ ക്യാംപെയ്ൻ ഇന്ത്യൻ സിനിമാലോകം വിട്ട് ഇന്റർനാഷണൽ ലെവൽ വരെ എത്തിയിരിക്കുകയാണ്. ഇത്തവണ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ അര്‍ജുന രണതുംഗയാണ് ലൈംഗിക വിവാദത്തിൽ കുടുങ്ങിയിരിക്കുന്ന സെലിബ്രിറ്റി. ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനും നിലവില്‍ പെട്രോളിയം മന്ത്രിയുമായ അർജുനയ്ക്കെതിരെ ഇന്ത്യക്കാരിയായ ഒരു മുൻ എയര്‍ഹോസ്റ്റസാണ് പരാതിയുമായി വന്നിരിക്കുന്നത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിനിടയില്‍ മുംബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍വച്ച് അര്‍ജുന രണതുംഗ തന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചതായാണ് ആരോപിച്ചിരിക്കുന്നത്. അരയ്ക്ക് ചുറ്റിപ്പിടിച്ചശേഷം മാറിടത്തിനരികിലേക്ക് വിരലുകള്‍ കൊണ്ടുപോയതായും യുവതി പറയുന്നു. ഉടൻതന്നെ സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെന്നും, എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നായിരുന്നു ജീവനക്കാരുടെ മറുപടിയെന്നും യുവതിയുടെ ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.
"ഹോട്ടല്‍ ജുഹു സെന്ററിലെ എലിവേറ്ററില്‍ വച്ച് ക്രിക്കറ്റ് ആരാധികയായ എന്റെ സഹപ്രവര്‍ത്തക ഇന്ത്യയുടേയും ശ്രീലങ്കയുടേയും താരങ്ങളെ കണ്ടു. ഇതോടെ അവരുടെ റൂമില്‍ പോയി ഓട്ടോഗ്രാഫ് വാങ്ങാമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചു. അവളുടെ സുരക്ഷയെ ഓർത്ത് ഞാനും കൂടെപ്പോകാന്‍ തീരുമാനിച്ചു. ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ മദ്യം തന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എനിക്ക് ആകെ പേടിയായി. കൈയില്‍ കരുതിയിരുന്ന വെള്ളക്കുപ്പിയും പിടിച്ച് ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. അവര്‍ ഏഴു പേരുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും. റൂമിന്റെ വാതില്‍ അടച്ച് ചെയ്ന്‍ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് ഞാന്‍ അവളോട് പറഞ്ഞു.
എന്നാല്‍ ക്രിക്കറ്റ് ആരാധികയായ അവള്‍ താരങ്ങളെ കണ്ട് അന്തംവിട്ട് നില്‍ക്കുകയായിരുന്നു. അവിടെയുള്ള നീന്തല്‍ക്കുളത്തിന്റെ കരയിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു അവള്‍. രാത്രി ഏഴു മണിയായിക്കാണും. ഹോട്ടലിന്റെ പിറകിലുള്ള മങ്ങിയ വെളിച്ചമുള്ള, ശൂന്യമായ വഴിയായിരുന്നു അത്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവളെ കണ്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കാഴ്ചയ്‌ക്ക് അപ്പുറവുമായിരുന്നു. പെട്ടെന്ന് രണതുംഗ എന്റെ അരയില്‍ കടന്നുപിടിച്ചു. എന്റെ മാറിടത്തിലേക്ക് കൈകള്‍ കൊണ്ടുവന്നു. ഭയന്നുപോയ ഞാന്‍ ഉറക്കെ നിലവിളിച്ചു. അയാളുടെ കാലിലും കാല്‍പാദത്തിലുമെല്ലാം ഞാൻ ചവിട്ടി വേദനിപ്പിച്ചു.
ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും നിങ്ങളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ഞാനയാളെ ഭീഷണിപ്പെടുത്തി. ഒരു ശ്രീലങ്കക്കാരന്‍ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. പിന്നീട് അയാളെ തള്ളിയിട്ട് ഞാന്‍ റിസപ്ഷനിലേക്ക് ഓടുകയായിരുന്നു. അവിടെയെത്തി പരാതി പറഞ്ഞപ്പോൾ 'ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ' എന്നായിരുന്നു റിസപ്ഷനിസ്റ്റിന്റെ മറുപടി."- യുവതി കുറിപ്പിൽ പറയുന്നു.