കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങുമ്പോഴും തീയറ്ററുകളിൽ വീണു പോകുന്ന ചിത്രങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബാബുരാജ് നായകനായി നവഗാതസംവിധായകൻ ഡിനു തോമസ് ഒരുക്കിയ കൂദാശ എന്ന ചിത്രം.
തീയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയപ്പോഴും ചിത്രത്തിന്റെ ഡിവിഡി ഇറങ്ങിയതോടെ സിനിമ കണ്ട് നിരവധിപ്പേരാണ് കൂദാശ മികച്ച ചിത്രമാണെന്ന് അഭിപ്രായപ്പെട്ടത്. മികച്ചൊരു കലാസൃഷ്ടി ആയിരുന്നിട്ടു കൂടിയും തന്റെ സിനിമയ്ക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് നടൻ ബാബുരാജ് ഫെയ്സ്ബുക്ക് ലൈവിലൂടെ വികാരധീനനായി പ്രതികരിച്ചു.
സിനിമയിലെത്തിയിട്ട് 25 വർഷമായി. 15 വർഷമാണ് സിനിമയിൽ ഒരു ഡലോഗ് പറയാനായി കാത്തിരുന്നത്. പിന്നെയും 10 വർഷം കഴിഞ്ഞ് എന്നേപ്പോലെയൊരാൾക്ക് കിട്ടിയ നല്ല വേഷമായിരുന്നു കൂദാശയിലേത്. പലരും ഡിവിഡി കണ്ടിട്ട് ചിത്രം തീയറ്ററിൽ കാണാൻ സാധിക്കാതിരുന്നതിന്റെ സങ്കടം പങ്കുവെച്ചിരുന്നു. അവരോടൊക്കെ ഞാൻ പറഞ്ഞ ഒരു കാര്യം തീയറ്ററിൽ പോയിക്കാണാൻ കൂദാശയ്ക്ക് തീയറ്ററുകൾ പോലും കിട്ടിയിരുന്നില്ല. സംഗതി മലയാളസിനിമ വളരണമെന്ന് പറയുമ്പോഴും തീയറ്ററുകാർക്ക് അന്യഭാഷ ചിത്രങ്ങളോടും ബിഗ്ബജറ്റ് ചിത്രങ്ങളോടുമൊക്കെയേ താൽപര്യമുള്ളൂ. പല തിയറ്റർ ഉടമകളെയും ഞാൻ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നതാണ്, എന്നിട്ടുപോലും തിയറ്റർ തന്നില്ല.
എന്റെ സുഹൃത്തിന്റെ തിയറ്ററിൽപ്പോലും എട്ട് മണിക്കാണ് ഷോ വെച്ചത്. ഈ സമയത്തൊന്നും പ്രേക്ഷകർ കയറില്ല. സിനിമ കണ്ടിട്ട് ജീത്തുജോസഫ് പറഞ്ഞത് ഇതുപോലെയൊരു ചിത്രം സംവിധാനം ചെയ്യാൻ സാധിച്ചില്ലല്ലോ എന്നാണ്. ഒരുപാട് സന്തോഷം തോന്നി. ഇമേജിന്റെ തടവറയിൽപ്പെട്ട് പോയൊരു നടനാണ് ഞാൻ. എനിക്ക് കിട്ടിയൊരു മികച്ച കഥാപാത്രമായിരുന്നു കൂദാശയിലേത്. അത് തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയതിൽ വിഷമമുണ്ട്.