താര കുടുംബങ്ങൾക്കിടയിലെ അസ്വാരസ്യങ്ങളും വേർപിരിയൽ വാർത്തകളും പതിവാണെങ്കിലും ധനുഷ്–ഐശ്വര്യ വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജീവിതത്തിലും കരിയറിലും ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ധനുഷ് കടന്നു പോകുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ. നിർമാതാവെന്ന നിലയിലും നടനെന്ന നിലയിലും നീളുന്ന നേട്ടങ്ങളുടെ പട്ടികകൾ. ഈ നേട്ടങ്ങളിലെല്ലാം നിറസാന്നിദ്ധ്യമായി ഐശ്വര്യയും ഉണ്ടായിരുന്നു എന്നതാണ് വേർപിരിയലിന്റെ ഈ നിമിഷത്തിലെ സങ്കടപ്പെടുത്തുന്ന കാര്യം. 2004ൽ, തന്റെ 24–ാം വയസിൽ ഐശ്വര്യയെ വിവാഹം കഴിക്കുമ്പോൾ കരിയറിലെ ശൈശവദശയിലായിരുന്നു ധനുഷ്. 18 വർഷംനീളുന്ന ദാമ്പത്യ ജീവിതത്തിൽ മാതൃക ദമ്പതികൾ എന്ന വിശേഷണമാണ് ഇവർ ജീവിതത്തിൽ ചേർത്തുവച്ചത്.
വഴിപിരിയുമ്പോൾ ഇരുവരുടെയും വ്യക്തിജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ പെടുത്താവുന്ന ഒന്നുണ്ട്. ഇരുവരും ആഗ്രഹിച്ചു പണിതുകൊണ്ടിരിക്കുന്ന വീട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാർഡനിലാണ് ആഡംബരവീട് പൂർത്തിയാകുന്നത്. സൂപ്പർസ്റ്റാർ രജനീ കാന്ത് കഴിഞ്ഞ 30 വർഷമായി പോയസ് ഗാർഡനിലെ വീട്ടിലാണ് താമസിക്കുന്നത്. ഇതിനു സമീപമാണ് ധനുഷിന്റെ സ്വപ്നഭവനം ഉയരുന്നതത്രേ.
150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീടുപണി പുരോഗമിക്കുന്നത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വീടിന്റെ ഭൂമിപൂജ നടന്നത്. അന്നത്തെ ചടങ്ങിൽ സൂപ്പർസ്റ്റാർ രജനികാന്തും കുടുംബസമേതം പങ്കെടുത്തിരുന്നു. രജനികാന്ത് കഴിഞ്ഞ 30 വർഷമായി പോയസ് ഗാർഡനിലെ വീട്ടിലാണ് താമസിക്കുന്നത്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു.
ഐശ്വര്യയും ഈ വീട്ടിലേക്കായി വലിയ തുക മുതൽമുടക്കിയിട്ടുണ്ട് എന്നാണ് വാർത്ത. അങ്ങനെയെങ്കിൽ നിയമപ്രശ്നങ്ങൾ വന്നാൽ അതും തലവേദനയാകും.
2004ൽ വിവാഹിതരായ ഇരുവർക്കും ലിംഗ, യാത്ര എന്നീ മക്കളുണ്ട്. മക്കളുടെ കാര്യത്തില്‍ കോ പാരന്റിങ്ങിനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നതെന്നാണ് വാർത്ത.