ധനുഷ്–ഐശ്വര്യ വിവാഹമോചനവാർത്തയിൽ പ്രതികരണവുമായി ധനുഷിന്റെ പിതാവ് കസ്തൂരി രാജ.
‘അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. അത് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്‌നങ്ങളാണ്. ഇരുവരെയും ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു’.– കസ്തൂരി രാജ പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിങ്ങനെ.
അതേസമയം ധനുഷും ഐശ്വര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാറ്റാൻ കഴിഞ്ഞ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പലരും ഇരുവരുമായി സംസാരിച്ചുവെങ്കിലും സമവായത്തിന് തയാറായില്ലെന്നാണ് വിവരം. ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവൻ ഉൾപ്പെടെ അടുത്തബന്ധുക്കൾ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും ഇരുവരെയും ഒരുമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
2020 വരെ ഇവരുടെ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണത്രെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ ഐശ്വര്യ രണ്ടുമക്കൾക്കൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.