Wednesday 30 September 2020 09:33 AM IST : By സ്വന്തം ലേഖകൻ

‘ആ ക്രൂരൻമാരെ വെടിവച്ചു കൊല്ലണം’! നാക്ക് മുറിച്ചെടുത്തു, കാലുകള്‍ തളര്‍ന്നു, ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമം: പ്രതിഷേധം ഇരമ്പുന്നു

kangana

ഉത്തർപ്രദേശിൽ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച 19 വയസ്സുകാരി ദലിത് പെൺകുട്ടിയുടെ മരണത്തിൽ ശക്തമായ പ്രതിഷേധവുമായി ബോളിവുഡും. പ്രതികളെ വെടിവച്ചു കൊല്ലണമെന്നാണ് ബോളിവുഡ് താരം കങ്കണ റനൗട്ട് പ്രതികരിച്ചത്.

ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇന്നലെ പുലർച്ചെ 3 മണിയോടെയാണു മരിച്ചത്. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിരക്കിട്ട് സംസ്കരിച്ചുവെന്നും വീട്ടിലേക്കു കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

ഹത്രാസ് ജില്ലയിലുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെൺകുട്ടിയെ കാണാതാകുകയും ഗുരുതരമായ പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തുകയുമായിരുന്നു. ‘‘എന്റെ അമ്മയും സഹോദരിയും മൂത്ത ജ്യേഷ്ഠനും കൂടി പുല്ലുവെട്ടാനായി പോയതാണ്.സഹോദരൻ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവര്‍ നിന്നതിന് ഇരുവശവും ബാജ്‌റ വിളകള്‍ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോള്‍ നാല് അഞ്ചു പേര്‍ പുറകില്‍ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി’’- സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്ന നിലയിലായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. പീഡിപ്പിച്ചവർ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് ചെറുത്തതിനിടെ പെൺകുട്ടി സ്വയം കടിച്ചതാകാം കാരണമെന്നായിരുന്നു ഹത്രാസ് എസ്പി വിക്രാന്ത് വീറിന്റെ വിശദീകരണം.

അലിഗഡ് ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്ഥിതി വഷളായതിനെ തുടർന്നാണ് തിങ്കളാഴ്ച സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.