വൻ വിജയങ്ങളുമായി, ബോളിവുഡിലെ മുൻനിരനായകൻമാരുടെ നിരയിലേക്കാണ് രാജ്കുമാര്‍ റാവുവിന്റെ യാത്ര. എന്നാല്‍ ഈ വിജയപാതയിലേക്കുള്ള അദ്ദേഹത്തിന്റെ സഞ്ചാരം അത്ര സുഖകരമായിരുന്നില്ല. പുതിയ അഭിമുഖത്തില്‍ സംസാരിക്കവെ, കരിയറിലും ജീവിതത്തിലും നേരിട്ട വെല്ലുവിളികളെ കുറിച്ച് നടന്‍ മനസ്സു തുറന്നു.
‘‘ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പഠിക്കാന്‍ പോലും കാശില്ലാത്തതിനാൽ, രണ്ട് വര്‍ഷം എന്റെ സ്കൂള്‍ ഫീസ് അടച്ചത് ഒരു അധ്യാപികയാണ്. മുംബൈ സിറ്റിയിലേക്ക് വന്നപ്പോള്‍ അതിനെക്കാള്‍ കഷ്ടമായിരുന്നു. വെറും പതിനെട്ട് രൂപമാത്രം കയ്യിലുള്ള കാലവും ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും പോലും കാശില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുവന്നത്.
സുഹൃത്ത് വിനോദിനൊപ്പം ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോകുമ്പോൾ മാറ്റിയിടാൻ ഒരു നല്ല ടീ ഷര്‍ട്ട് പോലുമില്ലായിരുന്നു. അതായിരുന്നു ഞങ്ങളുടെ ജവിതത്തിലെ ഏറ്റവും രസകരമായ കാലം എന്നു തോന്നുന്നു.
സിനിമയില്‍ വന്നപ്പോഴും തിരസ്കരിക്കപ്പെട്ടു, പലര്‍ക്കും പകരക്കാരനായി അഭിനയിക്കേണ്ടി വന്നു, അഭിനയിച്ച ഭാഗങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു’’.– അദ്ദേഹം പറഞ്ഞു.