നിലപാടുകള്‍ പറയാനുള്ള ആർജവം. സാധിക വേണിഗോപാൽ എന്ന അഭിനേത്രിയെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്ന സംഗതി അതാണ്. സമകാലിക വിഷയങ്ങളിലും സൈബർ സദാചാരത്തിനെതിരേയും തുറന്ന നിലപാട് സ്വീകരിക്കാറുള്ള താരമാണ് സാധിക. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ഉപദേശകർക്കെതികരേയും മോശം കമന്റുകൾക്കും സദാചാര പരാമർശങ്ങൾക്കും മറുപടി നൽകുകയാണ് സാധിക. ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് സാധിക മനസ്സുതുറന്നത്.
'"സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.
എല്ലാവർക്കുമായി ഒരൊറ്റ മറുപടിയേ ഉള്ളൂ; ഞാനെന്റെ ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും. അതെന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാർഥതയുമാണ്. അതിന്റെ പേരിൽ നിങ്ങൾക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല.
''മറച്ചുവെക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകൾക്ക് പിന്നിൽ മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല''- സാധിക പറഞ്ഞു.