ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്‌റ്റേഷനിൽ നടി സായ് പല്ലവിക്കെതിരെ പരാതി. ‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയിലെ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും പശുവിന്റെയും ജാതിയുടെയും പേരിലുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചുമുള്ള നടിയുടെ പരാമർശമാണ് പരാതിക്കു കാരണം.
നടിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെയും കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരാതിക്കൊപ്പം 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പും ഉണ്ട്. വിഡിയോ പരിശോധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു..
ഒരു അഭിമുഖത്തിനിടെയാണ് സായ് പല്ലവിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ‘ഞാന്‍ ഒരു നിഷ്പക്ഷ ചുറ്റുപാടിലാണ് വളര്‍ന്നത്, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. കശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിക്കുന്നു. പശുവിനെ കൊണ്ടു പോയതിന് മുസ്‌ലിമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെ ഉണ്ടായി. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. കശ്മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എവിടെയാണ് വ്യത്യാസം’.– സായ് പല്ലവി പറഞ്ഞതിങ്ങനെ.