Monday 18 March 2019 05:01 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ സായൂ, സിത്താരക്കുട്ടീന്റെ മോള്’; സ്വയം പരിചയപ്പെടുത്തി സായൂട്ടീടെ ‘കിളിക്കൊഞ്ചൽ’

sayu

കിളിക്കൊഞ്ചല്‍ പോലെയാണ് സിത്താരയുടെ ശബ്ദവും. ആ വേറിട്ട ശബ്ദ മാധുര്യം തന്നെയാണ് സിത്താരയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കുന്നതും. ഏത് മോഡുലേഷനും അനായാസേന പാടിഫലിപ്പിക്കുന്ന സിത്താര പുതിയ കാലത്തെ പാട്ടുകാരില്‍ മുൻപന്തിയിൽ തന്നെയാണ്. ഇപ്പോഴിതാ അമ്മയെ പോലെ തന്നെ പാട്ടുമായി എത്തുകയാണ് മകൾ. കുമ്പളങ്ങി നൈറ്റ്സിൽ അമ്മ സിത്താര പാടിയ ‘ചിരാതുകൾ’  എന്ന ഗാനത്തിന്റെ ഹമ്മിങ് പാടിയാണ് സായുകുട്ടി എത്തുന്നത്. 

പാട്ടിനു ശേഷം ‘ഞാൻ സായു, സിത്താരക്കുട്ടീന്റെ മോള്’ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചലച്ചിത്ര താരം അനീഷ് ജി മേനോനെയും വിഡിയോയിൽ കാണാം. സായൂവിനും ഒരുപാട് പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്ന് അനീഷ് വിഡിയോയിൽ പറയുന്നു.

സംഗതി എന്തായാലും സായുവിന്റെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അമ്മയെ പോലെ തന്നെ സായൂകുട്ടിയും മനഹരമായി പാടിയെന്നാണ് ആരാധകരുടെ പക്ഷം. നിരവധി പേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തതോടെ കുട്ടിഗായികയുടെ കുട്ടിപ്പാട്ട് ലൈക്കിലേറുകയും ചെയ്തു.

‘അമ്മയെ പോലെ തന്നെ മിടുക്കിയായ ഗായിക’യാണ് മകള്‍ എന്നാണ് വിഡിയോ കണ്ട ആസ്വാദകരുടെ വിലയിരുത്തൽ. 2007 മുതൽ സിനിമാ സംഗീത രംഗത്ത് സജീവമാണ് സിത്താര. നിരവധി ഗാനങ്ങൾ ആലപിക്കുകയും, ഉടലാഴത്തിലെ ഗാനങ്ങൾക്കു സംഗീതം നൽകുകയും ചെയ്തു സിത്താര.