Saturday 22 June 2019 04:08 PM IST : By സ്വന്തം ലേഖകൻ

‘ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല’! ജയന്റെ മരണം ഓർത്ത് ശ്രീലത നമ്പൂതിരി

jayan

ജയന്റെ അപകടമരണം മലയാള സിനിമയെ നടുക്കിയ വലിയ ദുരന്തമാണ്. കരിയറിന്റെ ഉന്നതിയിൽ, സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കവേയാണ് ഹെലികോപ്ടര്‍ അപകടം ആ മഹാനടന്റെ ജീവനെടുത്തത്. ‘കോളിളക്കം’ എന്ന ചിത്രത്തിനു വേണ്ടി ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.

ജയന്റെ മരണശേഷം അതുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും വലിയ അഭ്യൂഹങ്ങളിലൊന്ന് അതൊരു കൊലപാതകമാണ് എന്നതായിരുന്നു. എന്നാൽ അതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് നടി ശ്രീലത നമ്പൂതിരി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയന്റെ മരണത്തെക്കുറിച്ച് അവർ പറഞ്ഞത്. കോളിളക്കത്തില്‍ ശ്രീലതയും അഭിനയിച്ചിരുന്നു.

‘ഞാന്‍ അഭിനയം നിര്‍ത്തിയ ചിത്രമാണ് കോളിളക്കം.ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ചവിട്ടി താഴ്ത്തി, കൈക്കൂലി കൊടുത്ത് ചെയ്തു എന്നൊക്കെ. അതൊന്നുമല്ല സംഭവം. ജയന്‍ എന്തു റിസ്ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്തത് ഓകെയാണെന്ന് സംവിധായകൻ പറഞ്ഞു. ജയന് അതു തൃപ്തിയാകാത്തതിനാൽ ഒന്നുകൂടി എടുക്കണമെന്ന് പറഞ്ഞു. പുള്ളി ഒന്നുകൂടെ അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലായി. താഴെ തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈലറ്റ് ഹെലികോപ്ടര്‍ മുകളിലേക്ക് പൊക്കി. ആ സമയം ജയന്‍ കൈവിട്ട് താഴെ വീണ് തലയിടിക്കുകയായിരുന്നു. ജയൻ ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം, വെജിറ്റബിള്‍ പോലെ കിടന്നേനെ. അപകടത്തിന് ശേഷം ആരോഗ്യത്തിന്റെയോ, മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറില്‍ കയറി എന്നാണ് അവിടെയുള്ളവര്‍ പറഞ്ഞത്’’.– ശ്രീലത പറഞ്ഞു.