കുമ്പളങ്ങി നൈറ്റ്സ് കണ്ടവരാരും പ്രശാന്തിനെ മറക്കില്ല. തനിമയുള്ള പ്രകടനത്തിലൂടെ, ആദ്യ ചിത്രം കൊണ്ടു തന്നെ തന്റെ സാന്നിധ്യമടയാളപ്പെടുത്താൻ പ്രശാന്തായി തിളങ്ങിയ പി.എസ്. സുരാജിനായി.
ചിത്രത്തിലെ ‘‘കുട്ടിക്കു ബാഹ്യസൗന്ദര്യത്തിലൊന്നും വിശ്വാസമില്ലല്ലേ’’ എന്ന രസകരമായ ഡയലോഗിൽ തന്റെ ജീവിതവുമുണ്ടെന്നാണ് പ്രേക്ഷകരുടെ ചങ്ക് ബ്രോ, എറണാകുളം കോന്തുരുത്തി സ്വദേശി സുരാജ് പറയുന്നത്.
പ്രണയത്തിൽ സൗന്ദര്യമല്ല, മാനസികമായ അടുപ്പമാണ് പ്രധാനമെന്നതിന്റെ തെളിവ് തന്റെ ജീവിതം തന്നെയാണെന്ന് ഭാര്യ മഞ്ജുവിനെ ചേർത്തു നിർത്തി സുരാജ് പറയുന്നു. ഒരു പതിറ്റാണ്ട് പഴക്കമുണ്ട് ഈ പ്രണയകഥയുടെ ഫ്ലാഷ് ബാക്കിന്.
ഒരു ആൽബത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് പാലക്കാട്ട് പോയപ്പോഴാണ് സുരാജ് മഞ്ജുവിനെ പരിചയപ്പെട്ടതും ആ പരിചയം പ്രണയമായി വളർന്നതും. ചെറുപ്പം മുതല്‍ നൃത്തം ജീവവായു പോലെ ഒപ്പം കൂട്ടിയ സുരാജിന് ജീവിതസഖിയെ സമ്മാനിച്ചതും നൃത്തം തന്നെ.
‘‘ഇഷ്ടത്തിലായെങ്കിലും അവളുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. നമ്മൾക്ക് കാണാൻ വലിയ ലുക്കില്ല. കാശുമില്ല. അവളാണെങ്കിൽ മൊഞ്ചത്തി. ജാതി വ്യത്യാസവും പ്രശ്നമായിരുന്നു. പക്ഷേ, അവൾ ഉറച്ചു നിന്നതിനാൽ എതിർപ്പു പ്രശ്നമായില്ല. പാലക്കാട് പോയി വിളിച്ചു ബസിൽ കയറ്റിക്കൊണ്ടുവന്നു. അമ്പലത്തിൽ താലികെട്ടി. അടുത്തൊരു ഹാളിൽ വിരുന്നുമൊരുക്കി’’.– ഒരു അഭിമുഖത്തിൽ സുരാജ് തന്റെ പ്രണയകഥയുടെ കെട്ടഴിച്ചു.
‘‘ആദ്യത്തെ കുഞ്ഞൊക്കെ ആയിക്കഴിഞ്ഞപ്പോൾ എന്റെ വീട്ടുകാർ തന്നെ അവളുടെ വീട്ടുകാരുമായി സംസാരിച്ചു. അതോടെ പ്രശ്നങ്ങളൊക്കെ മാറി. ഇപ്പോൾ ആ വീട് എന്റെയും വീടാണ്. സന്തോഷമായങ്ങനെ പോകുന്നു. വടക്കഞ്ചേരിയിൽ മഞ്ജുവിന്റെ വീടിനു സമീപമുള്ള പിള്ളേരൊക്കെയായിട്ടും ഞാൻ വലിയ കമ്പനിയാണ്. അവരവിടെ തിയറ്ററിനു സമീപം എന്റെ ഫ്ലെക്സ് ബോർഡൊക്കെ വച്ചെന്നാണു കേട്ടത്…’’ സുരാജിന്റെ വാക്കുകളിൽ സന്തോഷം നിറയുന്നു.