തെലുങ്ക് താരം അനീഷ അല്ല റെഡ്ഡിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെയാണ് വിശാൽ–വരലക്ഷ്മി പ്രണയഗോസിപ്പുകൾക്ക് ശമനമായത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നും അല്ല എന്നും തർക്കം നിലനിൽക്കുമ്പോഴും ഇവർ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ആരാധകരുടെ ധാരണ. പക്ഷേ, ആ ധാരണ കാറ്റിൽ പറത്തി വിശാലിനെതിരെ പൊട്ടിത്തെറിച്ച് വരലക്ഷ്മി രംഗത്തെത്തിയിരിക്കുന്നു.
തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ ക്യാമ്പയിന്‍ വിഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മി ആരോപിക്കുന്നത്.
ട്വിറ്ററില്‍ പങ്കുവച്ച കത്തിലാണ് വിശാലിനെതിരെ വരലക്ഷ്മിയുടെ വിമര്‍ശനം.
ശരത്കുമാറിനെതിരേ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ചീപ് വീഡിയോ തെളിയിക്കുന്നത് വിശാല്‍ വളര്‍ന്നു വന്ന സാഹചര്യമാണെന്നും നടി തുറന്നടിക്കുന്നു.
‘നിങ്ങള്‍ ഒരു പുണ്യാളനാണെന്നു കരുതരുത്. നിങ്ങളുടെ ഇരട്ടത്താപ്പ് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍ നിങ്ങളുടെ പക്ഷത്തു നിന്നു പുറത്തു വന്നു മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാന്‍ നോക്കണം. അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല ശ്രമിക്കേണ്ടത്. ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായി. നിങ്ങള്‍ വെള്ളിത്തിരയുടെ പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടപ്പെടുത്തിയിരിക്കുന്നു’.– വരലക്ഷ്മി കുറിച്ചു.
വരലക്ഷ്മിയുടെ ആരോപണങ്ങളോട് വിശാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.