മകൻ ധ്രുവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ചിയാൻ വിക്രം. ധ്രുവിന്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രമാണ് അപകടം സംഭവിച്ചതെന്ന് വിക്രം. ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും വിക്രം വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വിക്രം മാധ്യമങ്ങളെ അറിയിച്ചത്. ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതിനാല്‍ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിക്രമിന്റെ മാനേജറും മുൻപ് രംഗത്തെത്തിയിരുന്നു.
ചെന്നൈയിലെ തേനാംപേട്ടില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് വിക്രമിന്റെ മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം തെറ്റിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിച്ചു.
ധ്രുവിനെ കൂടാതെ മൂന്ന് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഒാട്ടോ ഡ്രൈവർ കമേഷിനെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ പോണ്ടി ബസാർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ അപകടത്തില്‍പ്പെട്ടയാള്‍ക്ക് പരാതിയില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് ധ്രുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയുണ്ടായി.
സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. വിജയ് ദേവർഗോണ്ഡ നായകനായ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം. ചിത്രീകരണം പൂർത്തിയായ വർമ ഈ വർഷം അവസാനം തിയറ്ററുകളിലെത്തും.