തമിഴ് നടൻ വിശാലിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നതായും താരം രോഗമുക്തി നേടിയതായും റിപ്പോർട്ട്. തന്റെ പിതാവിന് രോഗം ബാധിച്ചിരുന്നതായി വ്യക്തമാക്കി താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ടുകൾ.
അച്ഛന് കോവിഡ് 19 പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിച്ചതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ കാണിച്ചു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണെന്നും വിശാൽ കുറിച്ചു.
കോവിഡിന് വാക്‌സിൻ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ആയുർവേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്‌താവനയെ സംബന്ധിച്ച് വിശാലിന്റെ പോസ്റ്റിനു താഴെ ധാരാളം കമന്റുകൾ വരുന്നുണ്ട്. ആയുർവേദ മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്നാണ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്.