രാക്ഷസൻ എന്ന മെഗാഹിറ്റിലൂടെ തെന്നിന്ത്യയുടെ ഇഷ്ടം സ്വന്തമാക്കിയ തമിഴ്നടനാണ് വിഷ്ണു വിശാൽ. താരത്തിന്റെ വിവാഹ മോചനവും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായുള്ള പ്രണയവുമൊക്കെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, താൻ വിഷാദരോഗത്തിനും മദ്യപാനത്തിനും അടിമയായിരുന്നുവെന്ന് തുറന്നെഴുതിയിരിക്കുകയാണ് വിഷ്ണു.
വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണമായതെന്നും താരം കുറിക്കുന്നു.
‘എന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഒരു പോലെ സംഭവിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എന്റെ ജീവിതം ഏറെ ദുഷ്കരമായിരുന്നു. കരിയര്‍ നന്നായി പോകുകയായിരുന്നു എങ്കിലും വ്യക്തി ജീവിതം തകര്‍ച്ചയിലായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം ഞാനും ഭാര്യയും 2017 ല്‍ വേര്‍പിരിഞ്ഞു. ഞങ്ങളുടെ വേര്‍പിരിയല്‍ എന്റെ മകനെ എന്നില്‍ നിന്ന് അകറ്റി. അന്ന് അവന് ഏതാനും മാസങ്ങള്‍ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാനസികമായി അതെന്നെ വല്ലാതെ തകര്‍ത്തു. ഞാന്‍ രാവും പകലും മദ്യപാനത്തില്‍ അഭയം തേടി. വിഷാദവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി...
അതിനിടെ ഞാന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയനായി. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളുമായി മല്ലടിക്കുന്നതിനിടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും മോശമാകാൻ തുടങ്ങി. ചില സിനിമകള്‍ സമയത്തിന് പുറത്തിറങ്ങിയില്ല. ഞാൻ തുടങ്ങിയ നിര്‍മാണ കമ്പനിയും നഷ്ടത്തിലാകാൻ തുടങ്ങി. കടം കൂടി.
എന്റെ നിര്‍മാണ കമ്പനി ഏറ്റെടുത്ത് നിര്‍മിച്ചിരുന്ന ഒരു ചിത്രം 21 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം നിന്നു പോയതും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. അതിനിടെ പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ഞാന്‍ കിടപ്പിലായി. രണ്ടരമാസം കിടപ്പായിരുന്നു. ഒരുമാസം കൊണ്ട് 11 കിലോ ഭാരം വര്‍ധിച്ചു. എല്ലാം എനിക്കെതിരായി. ഒരു കാര്യവും ശരിയായി നടന്നില്ല. മികച്ച സംവിധായകരുമൊത്തുള്ള എട്ട് നല്ല സിനിമകൾ എനിക്ക് നഷ്ടപ്പെട്ടു.
രാക്ഷസന്‍ വലിയ വിജയമായി എന്നത് ഒഴിച്ചാല്‍ എന്റെ ജീവിതത്തില്‍ ആ കാലത്ത് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. പൂര്‍ണമായും നിസ്സഹായനായ പോലെ തോന്നി. എന്റെ പ്രശ്‌നങ്ങള്‍ കുടുംബത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. എന്റെ പിതാവ് ജോലിയില്‍ നിന്ന് വിരമിച്ച് വന്നത് പോലും ഞാന്‍ ശ്രദ്ധിച്ചില്ല. കുടുംബത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ഞാന്‍ അങ്ങനെ ആ തീരുമാനമെടുത്തു, എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇനി എന്റെ കയ്യില്‍ തന്നെ ആയിരിക്കുമെന്ന്. ആദ്യം ഞാന്‍ വിഷാദത്തിന് ചികിത്സ നേടി. കുറച്ച് ഊര്‍ജ്ജം തിരിച്ചു പിടിച്ച ഞാന്‍ ഒരു ട്രെയ്നറിന്റെ കീഴില്‍ ചേര്‍ന്ന് വര്‍ക്കൗട്ട് ആരംഭിച്ചു. മദ്യപാനം കുറച്ചു, യോഗ ചെയ്യാന്‍ ആരംഭിച്ചു, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവരെ ബ്ലോക്ക് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആരംഭിച്ചു.
പരുക്ക് പറ്റിയ ശേഷം ആറ് മാസം ജിമ്മില്‍ പോകരുതെന്ന് ഡോക്ടര്‍മാര്‍ എന്നോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതനുസരിച്ചില്ല. ആറ് മാസത്തിന് ശേഷം 16 കിലോയോളം ഭാരം ഞാന്‍ കുറച്ചു. എന്റെ പുതിയ സിനിമ ‘എഫ് ഐ ആർ’. അടുത്ത നാല് പ്രോജക്ടുകൾ ഉടൻ തുടങ്ങും.
ജീവിതത്തെ പോസിറ്റീവായി കാണണം എന്നാണ് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്. ഒരുപാടാളുകള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും എന്നാല്‍ അത്തരക്കാരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക. സന്തോഷത്തോടെയിരിക്കുക. ശരീരത്തിന്റെ ആരോഗ്യം നമ്മളെ മാനസികമായും ബലപ്പെടുത്തും. അത് ഞാൻ അനുഭവിച്ചറിഞ്ഞു’.– വിഷ്ണു കുറിച്ചു.