‘കെ.ജി.എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടുക്ക് ആരാധകരെ സൃഷ്ടിച്ച കന്നഡ നടൻ യഷിന്റെ വീടിന് മുന്നില്‍ ആരാധകന്‍ ആത്മഹത്യ ചെയ്ത സംഭവം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ലഗ്ഗെരെ സ്വദേശിയായ രവി രഘുറാം എന്ന യുവാവ് യഷിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേരാനും സെല്‍ഫിയെടുക്കാനും എത്തിയതായിരുന്നു. യഷ് സ്ഥലത്തില്ലെന്നറിഞ്ഞതോടെ രവി സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി. 70 ശതമാനം പൊള്ളലേറ്റ രവി ഇന്നലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയ യഷ് മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് പുതിയ വാർത്ത. ആരാധകരെ താക്കീത് ചെയ്ത യഷ് അതിരുവിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.
‘‘രവി കഴിഞ്ഞ വര്‍ഷം എന്റെ ജന്മദിനത്തില്‍ എന്നോടൊപ്പം സെല്‍ഫിയെടുത്തയാളാണ്. ഖേദത്തോടെ പറയട്ടെ, ഇത് ആരാധനയല്ല. അദ്ദേഹം ഒരു ആരാധകനാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പരിധിവിട്ട ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു’’. – യഷ് പറഞ്ഞു.
‘‘മുമ്പ് പല ആരാധകരും ഇത്തരത്തില്‍ ഗുരുതരമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. എനിക്ക് രക്തം കൊണ്ട് കത്ത് എഴുതിയവരോടും കൈത്തണ്ട മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയവരോടും എപ്പോഴും പറഞ്ഞിട്ടുള്ളത് ഉത്തരവാദിത്തമുള്ള വ്യക്തിയാകാനാണ്. സ്വന്തം കുടുംബത്തെ നോക്കിയും നല്ല മനുഷ്യനായും എന്നോടുള്ള ആരാധന പ്രകടിപ്പിച്ചാല്‍ മതിയെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്. ഇത്തരം രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആശുപത്രിയില്‍ കാണാന്‍ ചെന്നപ്പോള്‍ രവി എന്നോട് ഹാപ്പി ബര്‍ത് ഡേ പറഞ്ഞു. ഇത് വല്ലാതെ വിഷമിപ്പിക്കുന്ന സംഗതിയാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളോട് ക്ഷമ യാചിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ’’.– താരം വ്യക്തമാക്കി.
എന്റെ ജന്മദിനം ആഘോഷിക്കാഞ്ഞതില്‍ കുറ്റബോധം തോന്നുന്നുവെന്നും ആഘോഷിച്ചിരുന്നെങ്കില്‍ രവിയെ കാണുകയും ഇത് സംഭവിക്കാതിരിക്കുകയും ചെയ്തേനേയെന്നും യാഷ്. കന്നഡ നടന്‍ അംബരീഷിന്റെ മരണത്തെത്തുടര്‍ന്ന് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നില്ലെന്ന് യാഷ് പ്രഖ്യാപിച്ചിരുന്നു.