Thursday 10 October 2024 04:34 PM IST

അതുവരെ സംസാരിക്കാതിരുന്ന കുട്ടി നാവ് ചലിപ്പിച്ച അദ്ഭുതം, ബുദ്ധിക്ക് വെളിച്ചം വന്ന അനുഭവ സാക്ഷ്യം: ആവണംകോട്ടെ സരസ്വതി സന്നിധി

V R Jyothish

Chief Sub Editor

temple456vhbjbhj

ജഗത്ഗുരു ശ്രീശങ്കരാചാര്യർ ഹരിശ്രീ കുറിച്ചതെന്നു വിശ്വസിക്കപ്പെടുന്ന നെടുമ്പാശ്ശേരിക്കടുത്തുള്ള ആവണംകോട് സരസ്വതി ക്ഷേത്രസന്നിധിയിൽ...

‘ബാലനായിരുന്നപ്പോൾ തന്നെ പിതാവിനെ നഷ്ടമായ ശ്രീശങ്കരന് പാരമ്പര്യരീതിയിൽ മനയിൽ വച്ചു പൂജകൾ നടത്തിയതിനുശേഷമുള്ള ആദ്യാക്ഷരം കുറിക്കൽ ചടങ്ങു നടത്താൻ കഴിഞ്ഞില്ല. അതിൽ വേദനപ്പെടാതെ അമ്മ, അന്നേ പ്രശസ്തമായിരുന്ന ആ വണംകോട് സരസ്വതിക്ഷേത്രത്തിലേക്ക് ശ്രീശങ്കരനെ കൂട്ടിക്കൊണ്ടുവന്ന് എഴുത്തിനിരുത്തി എന്നാണ് വിശ്വാസം.’’

‘മാധവീയ ശങ്കരവിജ’യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അറിവിന്റെയും വിദ്യയുടെയും ദേവതയായ സ രസ്വതിദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത ജ്ഞാനവിജ്ഞാനങ്ങളുടെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്.

അറിവിന്റെ സർവജ്ഞപീഠം കീഴടക്കിയ ആദിശങ്കരൻ ആദ്യാക്ഷരം കുറിച്ചുവെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണിത്. ആവണംകോട് സരസ്വതി ക്ഷേത്രം. സ്വയംഭൂവായ ശിലാവിഗ്രഹത്തിൽ ഗോളക ചാർത്തി ആരാധിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്ന്.

ഈ തിരുനടയ്ക്കും പറയാനുണ്ട്. അതുവരെ സംസാരിക്കാതിരുന്ന കുട്ടി സംസാരിച്ചത്, ബുദ്ധിക്ക് തെളിച്ചം വന്നത് അങ്ങനെ വിശ്വാസത്തിന്റെ സാക്ഷ്യങ്ങൾ നിരവധി. സൂര്യപ്രകാശമേറ്റ് വിളറിവെളുത്ത ഇവിടുത്തെ മേച്ചിലോടുകൾക്ക് പറയാനുള്ളത് നൂറ്റാണ്ടുകളായി അക്ഷരവെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന കഥകൾ. അക്ഷരമുറ്റത്ത് നിന്ന് പ്രാർഥനഭരിതമായ മനസ്സോടെ കുഞ്ഞുങ്ങൾ ചൊല്ലുന്നു...

‘സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർഭവതു മേ സദാ’

ആദിശങ്കരന്റെ മണ്ണിൽ

ഒരുകാലത്ത് കായൽ പോലെ വിശാലമായ പാടങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു ആവണംകോട്. പിന്നീട് ആ പാടങ്ങൾ വിമാനത്താവളത്തിന്റെ ഭാഗമായി. എങ്കിലും ക്ഷേത്രവും പരിസരവും ഇപ്പോഴും പഴയതു പോലെ തന്നെ. വിളിപ്പാടകലെ ആദിശങ്കരന്റെ മണ്ണ്. ശങ്കരസ്തൂപവും ശാരദാമഠവും ആഗമാനന്ദാശ്രമവും മുതലക്കടവും ശങ്കരാചാര്യരുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ക്ഷേത്രങ്ങളും ശങ്കരാചാര്യരുടെ േപരിലുള്ള സർവകലാശാലയും അങ്ങനെ എത്രയോ ശങ്കരസ്മൃതികൾ ഇവിെടയുണ്ട്.

ശാന്തസ്വരൂപിണിയായ കുമാരിയാണ് ആവണംകോ  ട്ടെ ദേവി. 108 ദുർഗാലങ്ങളിൽ ഒന്ന്. ‘നിത്യേനയുള്ള വിദ്യാരംഭമാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിദൂരദേശങ്ങളിൽ നിന്നു പോലും ആൾക്കാർ നിത്യേന ഇവിടെയെത്തുന്നു. കുട്ടികളെ എഴുത്തിനിരുത്തുന്നു. ആദ്യമായി എഴുത്തിനിരുത്തുക മാത്രമല്ല ചെയ്യുന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയും എഴുത്തിനിരുത്താറുണ്ട്. ഇവിടെ എഴുത്തിനിരുത്തിയാൽ ബുദ്ധിയും പഠനോത്സാഹവും കൂടുമെന്നാണു വിശ്വാസം. അതുകൊണ്ടാണ് മുതിർന്ന കുട്ടികളും ഇവിടെ എഴുതാൻ എത്തുന്നത്.’ ക്ഷേത്ര മേൽശാന്തി േവങ്ങൂർ ൈമലക്കോടം സുരേഷ് നമ്പൂതിരി പറഞ്ഞുതുടങ്ങി. ഈ സരസ്വതിക്ഷേത്രത്തിന്റെ ൈചതന്യരഹസ്യങ്ങൾ.

ആയിരത്തി ഇരുന്നൂറോളം വർഷങ്ങളുടെ പഴക്കമാണു ക്ഷേത്രത്തിനു കൽപിക്കപ്പെടുന്നത്. ഇതിൽ എഴുതപ്പെട്ട ചരിത്രം വച്ച് എഴുന്നൂറിലേറെ വർഷങ്ങളായി നടക്കുന്ന ഉത്സവമാണ് ആറാട്ടുപുഴ പൂരം. ഇതിൽ നൂറ്റിയെട്ടു ദുർഗാക്ഷേത്രങ്ങൾ പങ്കെടുത്തിരുന്നു എന്നാണ് ചരിത്രരേഖകൾ.  വേങ്ങൂർ, മാണിക്കമംഗലം, ചെങ്ങൽ, എടാട്ട്, ആവണംകോട്, നായത്തോട്, എഴുപ്പുറം, ഇരിങ്ങോട് തുടങ്ങിയ ക്ഷേത്രങ്ങളുടെ സാന്നിധ്യം ആറാട്ടുപുഴ പൂരം രേഖകളിൽ കാണാം. അതിൽ നിന്നു തന്നെ 700 വർഷത്തെ പഴക്കം രേഖാപരമായുണ്ട്.  

വൃശ്ചികത്തിലെ കാർത്തികയാണ് വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്ന്. ഉദയാസ്തമയ പൂജയാണു പ്രധാനം. പതിനെട്ടു പൂജകളുണ്ട് ഇതിൽ. വർഷത്തിൽ മഹാനവമി ദിവസം മാത്രമാണ് ഇവിടെ എഴുത്തിനിരുത്ത് ഇല്ലാത്തത്.

‘സരസ്വതിക്ഷേത്രമാണെങ്കിലും സൗമ്യദുർഗയുടെ രൂപഭാവങ്ങളിലാണെങ്കിലും ശിവസാന്നിധ്യമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിദ്യയുടെ അധിദേവനായ ശിവനും ആദിഗ്രന്ഥങ്ങളെ നാരായം കൊണ്ടു പകർത്തിയ ഗണപതിയും വിദ്യാവിലാസിനിയായ സരസ്വതിയും ശ്രീലകത്ത് സമ്മേളിക്കുന്നു. അതാണ് ആവണംകോട് ക്ഷേത്രത്തിന്റെ ശക്തിചൈതന്യത്തിനുള്ള രഹസ്യം.’ ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കിടങ്ങശ്ശേരി തരണനല്ലൂർ രാമ ൻ നമ്പൂതിരിപ്പാട് പറയുന്നു. പരശുരാമന്റെ ശിഷ്യപരമ്പരയിൽ ഉൾപ്പെട്ടവരാണ് തരണനല്ലൂർ കുടുംബമെന്നാണ് ഐതിഹ്യം.

മിഥുനമാസത്തിലെ പൂയംനാളിലാണ് സ്വയംഭൂവായ ദേവീചൈതന്യം കണ്ടെത്തി പരശുരാമൻ പ്രതിഷ്ഠിച്ചത് എന്നാണു വിശ്വാസം. അതുകൊണ്ടാണ് മിഥുനത്തിലെ പൂയം നാള്‍ ഇവിെട ഇപ്പോഴും പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്.

ഭാഗികമായി പുറത്തുകാണാവുന്ന ശിലയാണു പ്രതിഷ്ഠ. പ്രതിഷ്ഠയുടെ ബാക്കിഭാഗം ഉൾവശത്താണ്. വിഗ്രഹങ്ങൾ ഇല്ലാത്തതുകൊണ്ട് ശിലകളിൽ ഗോളക (വിഗ്രഹരൂപം) കമഴ്ത്തിയാണു പൂജ. വെള്ളിയിലും സ്വർണത്തിലുമുള്ള ഗോളകകളുണ്ട്. വിശേഷദിവസങ്ങളിൽ സ്വർണഗോളകയും അല്ലാത്ത ദിവസങ്ങളിൽ വെള്ളി ഗോളകയുമാണ് പ്രതിഷ്ഠിക്കുന്നത്. മുല്ല, റോസ തുടങ്ങി കടുംമണമുള്ള പുഷ്പങ്ങൾ ഇവിടെ പൂജയ്ക്കെടുക്കാറില്ല. ചെത്തി, തുളസി, നന്ത്യാർവട്ടം, വെള്ള മന്ദാരം തുടങ്ങിയ പൂക്കളാണ് പൂജയ്ക്കെടുക്കുന്നത്.