Monday 18 March 2019 06:51 PM IST : By സ്വന്തം ലേഖകൻ

അന്ന് അദ്ദേഹത്തെ വിധി അതിന് അനുവദിച്ചില്ല, ഇന്നത് സഫലമാകുന്നു പൃഥ്വിയിലൂടെ; ദൃക്സാക്ഷിയുടെ കുറിപ്പ്

L

 ലൂസിഫറിനായുള്ള കാത്തിരിപ്പിന്റെ വേഗമേറുകയാണ്. മോഹൻലാൽ–പൃഥ്വി ജോഡി ഒരുമിക്കുന്ന ഈ സ്വപ്നചിത്രം ഈ മാസം 28നാണ് ചിത്രം എത്തുക. ചിത്രത്തിന്റെ സെന്‍സറിങ് പൂർത്തിയായി കഴിഞ്ഞുവെന്നതാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സെന്‍സറിങ്ങിനു മുന്നോടിയായി അമ്മ മല്ലിക സുകുമാരന്റെ അനുഗ്രഹം തേടി പൃഥ്വി എത്തിയിരുന്നു. പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ ആയ സിദ്ധു പനക്കല്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. െസൻസറിങ് സമയത്ത് പൃഥ്വിക്കൊപ്പം മല്ലിക സുകുമാരനും ഉണ്ടായിരുന്നു. 

അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് പൃഥ്വിരാജിന് ‘ലൂസിഫര്‍’. സുകുമാരന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികള്‍ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല.

സിദ്ധു പനക്കലിന്റെ കുറിപ്പ് ഇങ്ങനെ:

ലൂസിഫർ സിനിമയുടെ സെൻസറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെ കാണാനെത്തി. അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ. അച്ഛന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു രാജുവിന് "ലൂസിഫർ". സുകുമാരൻ സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികൾ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂർത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. തന്റെ ആഗ്രഹം സഫലീകരിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങാൻ തിരക്കിനിടയിൽ ഓടിയെത്തിയ മകനെ നിറഞ്ഞ സ്നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ. മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി ഞാനും. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി. മകന്റെ പൂർത്തീകരണത്തിനും സാക്ഷി. അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി. ദൃക്‌സാക്ഷി.