Saturday 17 September 2022 10:06 AM IST : By സ്വന്തം ലേഖകൻ

കാണാൻ കൊതിച്ച കാഴ്ച! ശ്രീനിവാസനെ ചേർത്തുപിടിച്ച് മോഹൻലാൽ: കണ്ണുംമനസും നിറഞ്ഞ് സഹപ്രവർത്തകർ...

sreeni-lal

ഓരോ മലയാളിയും കണ്ടു കണ്ണുനിറഞ്ഞ നിമിഷം. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടെ സമാഗമം. മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ് വേദിയിലെ മോഹൻലാൽ–ശ്രീനിവാസൻ കൂടിക്കാഴ്ചയെ എന്തു വിശേഷിപ്പിച്ചാലും മതിയാകില്ല. രോഗത്തിന്റെ അവശതകളെ പുഞ്ചിരികൊണ്ട് മായ്ച്ചു കളഞ്ഞ് ശ്രീനിയും, ശ്രീനിയെ ചേർത്തു പിടിച്ച് ലാലും എത്തിയത് ഹൃദയം നിറയ്ക്കുന്ന നിമിഷമായി. ഇപ്പോഴിതാ ആ നിമിഷങ്ങളുടെ വിഡിയോ റിലീസ് ചെയ്തിരിക്കുകയാണ് മഴവിൽ മനോരമ.

‘മഴവിൽ മനോരമ അൾട്ടിമേറ്റ് എന്റർടെയ്നർ ശ്രീനിവാസൻ...’ നടൻ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒരുമിച്ചു പ്രഖ്യാപിച്ചപ്പോൾ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റുനിന്നു. മുൻനിരയിൽനിന്നു ശ്രീനിവാസൻ വേദിയിലേക്ക്. വെള്ളിത്തിരയിൽ അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങളുടെ ഓർമകളിൽ ശ്രീനിക്ക് ലാലിന്റെ സ്നേഹചുംബനം. ‘പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി. വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്’, ലാലിന്റെ വാക്കുകൾക്കു മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസൻ നർമം: ‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു!’

‘ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്കു കേൾക്കാനാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’– മലയാളിക്കു ദാസനെയും വിജയനെയും സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഹർഷാരവത്തോടെ സദസ്സ് സ്വീകരിച്ചു.

താരസംഘടനയായ ‘അമ്മ’ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022 ചലച്ചിത്ര പുരസ്കാരനിശയിലാണു മനസ്സുതൊട്ട മുഹൂർത്തങ്ങളും ആവേശക്കാഴ്ചകളും അരങ്ങേറിയത്. കോവിഡ് മൂലം മാറ്റിവച്ച 2019–20, 2020–21 വർഷങ്ങളിലെ അവാർഡുകളും വിതരണം ചെയ്തു.