തമിഴിലെ യുവനടൻ അഭി ശരവണനെതിരെ പരാതി നൽകി മലയാളിയായ കോളിവുഡ് താരം അതിഥി മേനോന്‍. തന്നെ അപകീര്‍ത്തിപ്പെടുത്താൻ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നാണ് അഭി ശശരവണനെതിരെ അതിഥി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ നടനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു.
അഭിയും അതിഥിയും മുൻപ് പ്രണയത്തിലായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ‘പട്ടതാരി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇവർ അടുപ്പത്തിലായതത്രേ. എന്നാൽ മാസങ്ങള്‍ക്കകം ഇരുവരും വേര്‍പിരിഞ്ഞു.
അഭിയുമായി പിരിഞ്ഞ്, അതിഥി കേരളത്തിലേക്ക് മടങ്ങിയ ശേഷമാണ് അഭിയെ കാണാതായത്. മകന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് നടന്റെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. അതോടൊപ്പം അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന തരം വാര്‍ത്തകളും വ്യാപകമായി.
എന്നാൽ കാണാതായെന്ന് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടിൽ തിരികെയെത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താനെന്നാണ് അഭി പറഞ്ഞത്. ഇതോടെ അഭി ശരവണന്‍ തന്നെ അപകീര്‍ത്തിപെടുത്താൻ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി അതിഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു തുടങ്ങി അഭി തനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതായി അതിഥി പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതയായും അതിഥി.
‘‘ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് ഒരു വ്യാജ വിവാഹ രേഖ മധുരയിൽ നിന്ന് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിരുന്നു. കേസിൽ അന്വേഷണം നടത്തിയ പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തി, അഭിയെ താക്കീത് നൽകി വിട്ടയച്ചു. കുറച്ചു ദിവസം മുന്‍പ് എന്റെ വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്റെ ഭാവി നശിപ്പിക്കരുതെന്ന് അപേക്ഷിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വന്നു കണ്ടു. ഞാന്‍ ക്ഷമിച്ചതായിരുന്നു. എന്നാൽ ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല’’.– അതിഥി പറഞ്ഞു.
ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.