ട്വിസ്റ്റിനു മേൽ ട്വിസ്റ്റുമായി അതിഥി മേനോന്‍ – അഭി ശരവണന്‍ വിവാഹ വിവാദം അടുത്ത ഘട്ടത്തിലേക്ക്. താൻ അതിഥിയെ വിവാഹം കഴിച്ചുവെന്ന്, തെളിവുകൾ നിരത്തി അഭിയും ഇല്ലെന്ന് അതിഥിയും ആവർത്തിച്ചു പറയുമ്പോൾ, ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളടങ്ങിയ വിഡിയോ വൈറലായത് കോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. അഭി അതിഥിയെ വിവാഹം കഴിക്കുന്നതും വിഡിയോയിലുണ്ട്.
ഈ വിഡിയോ കൂടി പുറത്തായതോടെ ആരെ വിശ്വസിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇരുവരുടെയും ആരാധകർ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമയിലെ വലിയ ചർച്ചാ വിഷയമാണ് അഭി – അതിഥി വിവാഹവും അതിനോടനുബന്ധിച്ചുണ്ടായ കോലാഹലങ്ങളും.
തമിഴിലെ യുവനടനായ അഭിയും മലയാളിയായ കോളിവുഡ് താരം അതിഥിയും മുൻപ് പ്രണയത്തിലായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ‘പട്ടതാരി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇവർ അടുപ്പത്തിലായത്. എന്നാൽ ഏറെക്കഴിയും മുൻപേ ഇരുവരും വേര്‍പിരിഞ്ഞു.
അഭിയുമായി പിരിഞ്ഞ്, അതിഥി കേരളത്തിലേക്ക് മടങ്ങിയ ശേഷം അഭിയെ കാണാതായി. ഇതാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. മകന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് നടന്റെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയതോടെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന തരം വാര്‍ത്തകള്‍ വ്യാപകമായി.
എന്നാൽ കാണാതായെന്ന് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടിൽ തിരികെയെത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താനെന്നാണ് അഭി പറഞ്ഞത്. ഇതോടെ അഭി ശരവണന്‍ തന്നെ അപകീര്‍ത്തിപെടുത്താൻ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി അതിഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു തുടങ്ങി അഭി തനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതായി അതിഥി പറഞ്ഞിരുന്നു.
അതേ സമയം, അതിഥിയെ താൻ വിവാഹം കഴിച്ചുവെന്നും അതിഥി തന്റെ ഭാര്യയാണെന്നുമുള്ള വാദവുമായി അഭി രംഗത്തെത്തിയത് സംഭവവികാസങ്ങൾക്ക് പുതിയ മാനം നൽകി. താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ അഭി വിവാഹ സര്‍ട്ടിഫിക്കറ്റും ചിത്രങ്ങളും പരസ്യപ്പെടുത്തി. അതേസമയം, വിവാഹം കഴിച്ചുവെന്ന നടന്റെ വെളിപ്പെടുത്തൽ വ്യാജമാണെന്ന വാദത്തിൽ ഉറച്ചു നില്‍ക്കുകയാണ് അതിഥി. അഭി തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി പറയുന്നു.
ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.