"നമ്മുടെ രാജ്യം എങ്ങനെയാണ് ചെറിയ പെൺകുട്ടികള നോക്കി കാണുന്നതെന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ വാർത്ത. ഇത് ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു." - സഹോദരിയെ പറ്റി മോശം വാർത്ത വന്നതിന് അർജുൻ കപൂർ പ്രതികരിച്ചത് ഇങ്ങനെ. എന്നാൽ അതിലെ വാക്കുകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജ്യം മറ്റൊരു രീതിയിൽ ചർച്ചചെയ്യുന്നു. അതും രാജ്യത്തെ നടുക്കിയ കഠ്‌വ പീഡനവുമായി ബന്ധപ്പെടുത്തി. ദിവസങ്ങൾക്ക് മുൻപ് അർജുൻ കപൂർ ട്വിറ്ററിൽ എഴുതിയ ആ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഏപ്രിൽ 12നാണ് സഹോദരിക്കെതിരെ മോശം വാർത്ത നൽകിയ മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് അർജുൻ ട്വീറ്റ് ചെയ്തത്. അന്തരിച്ച ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറിനെ അപമാനിക്കുന്ന തരത്തിൽ വന്ന വാർത്തക്കെതിരെയായിരുന്നു അർജുൻ ട്വീറ്റ് ചെയ്തത്. അർജുൻ കപൂറിന്റെ വീട്ടിൽ എത്തിയതായിരുന്നു ജാൻവി. ഒപ്പം പിതാവ് ബോണി കപൂറും സഹോദരി ഖുശിയും ഒപ്പമുണ്ടായിരുന്നു. പക്ഷേ സഹോദരന്റെ വീട്ടിലെ സന്ദർശനത്തേക്കാളുപരി ജാൽവിയുടെ വസ്ത്രധാരണമാണ് ചില മാധ്യമങ്ങൾ വാർത്തയാക്കിയത്.
ജാൻവി വളരെ സെക്സിയായിട്ടാണ് വസ്ത്രം ധരിച്ചിരുന്നതെന്നും ശരീര ഭാഗങ്ങൾ കാണുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു സഹോദരന്റെ വീട്ടിലെത്തിയപ്പോൾ ധരിച്ചതെന്നും വരെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ഇൗ വാർത്തയ്ക്കെതിരെ അർജുൻ പൊട്ടിത്തെറിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ട്വിറ്റ് വന്നതിന് പിന്നാലെ ആ വാർത്ത നല്‍കിയ മാധ്യമം പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു.