അഭിനയ ജീവിതത്തിനു മൂന്നു പതിറ്റാണ്ട് പൂർത്തിയാകുന്ന സന്തോഷത്തിലാണ് മനോജ് കെ. ജയൻ. സിനിമയിലും ജീവിതത്തിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് മനോജ് കെ ജയൻ.
‘‘എന്റെ അമ്മ മരിച്ച ശേഷമുള്ള മൂന്നുനാലു മാസം വലിയ പ്രശ്നമായിരുന്നു. സിനിമകളുടെ തിരക്കു കാരണം വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. സെക്കൻഡ് ടേമിൽ മോളെ ചോയ്സിൽ ചേർത്തു, തൽക്കാലത്തേക്ക് ഹോസ്റ്റലിലും നിർത്തേണ്ടി വന്നു. അന്നുവരെ എന്റെ നെഞ്ചിൽ കിടത്തിയായിരുന്നു കുഞ്ഞാറ്റയെ ഉറക്കിയിരുന്നത്. മോളെ കൊണ്ടുവിട്ട് പോരും വഴി വണ്ടിയിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു. മോൾ പിന്നീട് ഓക്കെയായെങ്കിലും എനിക്ക് സമാധാനമില്ലായിരുന്നു. രണ്ടാംവിവാഹം ചെയ്യാമെന്ന തീരുമാനത്തിൽ വേഗമെത്തിയത് അങ്ങനെയാണ്. ഒരു ദിവസം രാത്രി ഞാൻ മോളോടു ചോദിച്ചു, ‘അച്ഛന്റെ ജീവിതത്തിലേക്ക് അമ്മയെ പോലെ ഒരാളെ കൊണ്ടുവന്നാൽ വിഷമമാകുമോ.’ ‘അച്ഛനെന്താ കൊണ്ടുവരാത്തെ’ എന്നായിരുന്നു മോളുടെ മറുപടി.
വിവാഹജീവിതത്തിൽ നമ്മൾ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യും. ആറു വർഷത്തോളം പൊരുത്തപ്പെടാൻ പല രീതിയിൽ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാൻ പറ്റില്ല എന്ന് എനിക്ക് തോന്നിയത്. 11 വർഷത്തോളം ഇങ്ങനെ കഴിഞ്ഞ ശേഷമാണ് ആശ വിവാഹമോചനത്തിനു തയാറായത്. ആ അനുഭവങ്ങളിലൂടെ ജീവിതത്തെ പച്ചയായി തിരിച്ചറിഞ്ഞതു കൊണ്ട് അവയെ ഒഴിവാക്കി ജീവിക്കാൻ പഠിച്ചു എന്നതാണ് ഇപ്പോഴത്തെ വലിയ കാര്യം.’’ മനോജ് കെ ജയൻ പറയുന്നു.