നടി കൽപനയുടെ മകൾ ശ്രീമയിയെക്കുറിച്ചുള്ള വിശേഷങ്ങൾ വനിതയുമായി പങ്കുവയ്ക്കുകയാണ് മനോജ് കെ ജയൻ.
"ശ്രീമയിയും കുഞ്ഞാറ്റയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ചിഞ്ചിക്ക് (ശ്രീമയി) ഉർവശിയുടെ സ്വഭാവമാണ്, ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. കൽപന മരിച്ച ദിവസം ഇതൊന്നുമറിയാതെ ചിഞ്ചി സ്കൂളിലേക്ക് പോയിരുന്നു. ‘മോളെ വീട്ടിലേക്ക് വിടട്ടേ’ എന്നുചോദിച്ച് ടീച്ചർ ആശയെയാണ് വിളിച്ചത്. കൽപനയുടെ മൃതദേഹം ഹൈദരാബാദിൽ നിന്നു കൊണ്ടുവന്നപ്പോൾ ‘പബ്ലിക്കിനു മുന്നിൽ കരയാൻ ഇഷ്ടമില്ല, ഒരു റൂമിൽ വച്ച് അമ്മയെ കാണണം’ എന്നവൾ ആശയോടു പറഞ്ഞു. ആശയും ചിഞ്ചിയും മാത്രമേ ആ മുറിയിൽ കയറിയുള്ളൂ. അപ്പോഴാണ് ചിഞ്ചി കരഞ്ഞത്.
ഇവിടെ പ്ലസ്ടുവിന്റെ സർട്ടിഫിക്കറ്റിൽ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാൽ ചിഞ്ചി ആശയോടു വിളിച്ചു ചോദിച്ചു, ‘എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.’ ‘എനിക്ക് മൂന്നു പെൺമക്കളാണ്’ എന്നുപറഞ്ഞ് ആശ കരഞ്ഞു. ആശയുടെ ആദ്യ വിവാഹത്തിലെ മോൾ യുകെയിലാണ്. അവിടെ പത്താംക്ലാസിലാണ് ശ്രീയ. അവളെക്കുറിച്ചു മാത്രമേ ആശയ്ക്ക് സങ്കടമുള്ളൂ. വർഷത്തിൽ രണ്ടു പ്രാവശ്യം ആശ അങ്ങോട്ടുപോയി മോളെ കാണും.’’ മനോജ് കെ. ജയൻ പറയുന്നു.