നടൻ ഷെയ്ൻ നിഗവും വെയിൽ സിനിമയുടെ സംവിധായകനും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. ഷെയ്‌നെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം ഇന്നലെയാണ് പുറത്തുവന്നത്. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കരാർ ലംഘിച്ചു എന്നതാണ് ഷെയ്ന് എതിരെയുള്ള ആരോപണം. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും താരത്തെ വിലക്കിയ തീരുമാനം അറിഞ്ഞിട്ടില്ലെന്നും ഷെയ്‌നിന്റെ മാനേജർ വെളിപ്പെടുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഷെയ്ൻ നിഗം തന്റെ ഫെയ്സ്ബുക് പേജിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്.
ഷെയ്ൻ നിഗം എഴുതിയ കുറിപ്പ് വായിക്കാം;
ഷെഹ്ന എന്ന പൊന്നുമോൾടെ വേർപാടിൽ ആണ് കേരളം എന്നറിയാം.. എന്നിരുന്നാലും തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ പറയാതെ വയ്യല്ലോ. എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിനുശേഷം ഉണ്ടായ പ്രശ്ന പരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019 ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു.
പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. സിനിമയ്ക്ക് ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.
വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം;
16-11-2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM
രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയിൽ സിനിമയുടെ സംവിധായകൻ ശരത്ത് എന്‍റെ അമ്മയെ ടെലിഫോണിൽ വിളിക്കുകയും "ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് എന്നോട് പറഞ്ഞിരിക്കുന്നത്" എന്നും പറഞ്ഞു. ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാൻ കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികൾ മാത്രമാണ് എനിക്ക് ലഭിക്കുന്നത്.
പല ഗെറ്റപ്പുകളും വ്യത്യസ്ത ഇമോഷന്‍സുകള്‍ക്കും സാന്നിധ്യമുള്ള ഓരോ ദിവസങ്ങളും വിശ്രമമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതല്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അല്പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാര്‍ത്തകള് പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ മാത്രമാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതിയത്. നിങ്ങൾ എങ്കിലും സത്യം മനസ്സിലാക്കണം.