നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ നടൻ ദിലീപിനെതിരായ ആരോപണം ശരിവച്ച് സിദ്ദീഖിന്റെ മൊഴി. അക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ബോധപൂർവ്വം ഇല്ലാതാക്കുകയായിരുന്നുവെന്ന് സിദ്ദീഖ് മൊഴി നൽകി. ഇക്കാര്യം നടി തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. ദിലീപിനോടു താൻ ഇതേക്കുറിച്ച് ആരാഞ്ഞിരുന്നു. അത് വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു ദിലീപിന്റെ മറുപടി. പൊലീസിനു നല്‍കിയ മൊഴിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടെന്നാണ് സൂചന. മൊഴിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ അടക്കം സിദ്ദീഖ് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ മൊഴി. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏത് സംവിധായകനാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു സിദ്ദീഖിന്‍റെ മറുചോദ്യം. അങ്ങനെയൊരു സംവിധായകന്‍റെ പേരോ വിവരങ്ങളോ പറഞ്ഞാല്‍ അക്കാര്യം അന്വേഷിക്കാമെന്നും സിദ്ദീഖ് പറഞ്ഞിരുന്നു.
അതേസമയം ഡബ്ല്യുസിസിയുമായുള്ള പ്രശ്നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടിലുറച്ച് ട്രഷറര്‍ ജഗദീഷ്. അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതെന്നും മോഹന്‍ലാലുമായി ചര്‍ച്ചചെയ്താണ് തീരുമാനം അറിയിച്ചതെന്നും ജഗദീഷ് പറഞ്ഞു. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്നും അദ്ദേഹം തുറന്നടിച്ചു. ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് ഇന്നലെ പരസ്യമായി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യപ്രതികരണവുമായി ജഗദീഷ് രംഗത്തെത്തിയിരുന്നു.