Tuesday 22 January 2019 10:25 AM IST : By സ്വന്തം ലേഖകൻ

‘വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതാണ് എന്റെ രാഷ്ട്രീയം’! നിലപാട് വ്യക്തമാക്കി തല

ajith-new

തമിഴ് രാഷ്ട്രീയവും സിനിമയും ഒരമ്മ പെറ്റ മക്കളാണ്. പതിറ്റാണ്ടുകളായി, തമിഴ് സിനിമ തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയാണ്. എം.ജി.ആറും ജയലളിതയും കരുണാനിധിയും ശരത്കുമാറും വിജയകാന്തും തുടങ്ങി തമിഴകത്തെ ശക്തരായ പല രാഷ്ട്രീയ മുഖങ്ങളും തമിഴ് സിനിമയുടെ സംഭാവനയാണ്. ഇപ്പോൾ രജനീകാന്തും കമൽഹാസനുമൊക്കെ ആ വഴിയേ തന്നെയാണ് നടക്കുന്നതും.

പുത്തൻ താരങ്ങളിൽ വിജയ്,അജിത് തുടങ്ങിയവരുടെ പേരും രാഷ്ട്രീയത്തിലേക്കെന്ന മട്ടിൽ പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിൽ വിജയ് മൗനം പാലിക്കുന്നത് അഭ്യൂഹങ്ങൾക്ക് കരുത്തു പകരുന്നുവെങ്കിലും താൻ രാഷ്ട്രീയത്തിലേക്കില്ല എന്നും രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു കാര്യത്തോടും തന്നെ ചേര്‍ത്ത് വെക്കേണ്ടതില്ലെന്നും തന്റെ ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് തല അജിത് കുമാർ.

അജിത്തിന്റെ ആരാധകരില്‍ ചിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.

‘‘തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നത് മാത്രമാണ് രാഷ്ട്രീയത്തിലുള്ള എന്റെ പങ്ക്. ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കാനോ വോട്ട് ചെയ്യാനോ എന്റെ ആരാധകരോട് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാവിയിലും ചെയ്യില്ല. രാഷ്ട്രീയത്തില്‍ എനിക്ക് എന്റേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവരുടെ കാഴ്ചപ്പാട് എനിക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിച്ചിട്ടുമില്ല. സിനിമ ഇന്‍ഡസ്ട്രിയില്‍ അഭിനേതാവ് എന്നതാണ് എന്റെ പ്രൊഫഷന്‍. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഫാന്‍ ക്ലബ്ബുകള്‍ വേണ്ടെന്ന് വച്ചത്. രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്നും എന്നേയും ഫാന്‍ ക്ലബ്ബുകളേയും അകറ്റി നിര്‍ത്തുകയായിരുന്നു. എന്നിട്ടും ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് എന്റേയും എന്റെ ആരാധകരുടേയും പേരുകള്‍ വരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരവെ ഇത്തരം വാര്‍ത്തകള്‍ എനിക്ക് രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന തോന്നലുകള്‍ ഉണ്ടാക്കും”.– അജിത് വ്യക്തമാക്കി.

തന്റെ ആരാധകരോട് പഠനത്തിലും തൊഴിലിലും ശ്രദ്ധ ചെലുത്താനാണ് താരം ആഹ്വാനം ചെയ്യുന്നത്. ഭിന്നതകള്‍ മറന്ന് സമത്വത്തെ പ്രോത്സാഹിപ്പിക്കണമെന്നും നല്ല വിദ്യാഭ്യാസം നേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നടന്മാര്‍ക്കോ സിനിമകള്‍ക്കോ എതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങളെ താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും അജിത്.