Saturday 11 August 2018 10:04 AM IST : By സ്വന്തം ലേഖകൻ

‘നായകനെപ്പോലെ ചാടിമറിഞ്ഞ് ഫൈറ്റ് ചെയ്യാൻ പറയരുത്, ഞാനൊരു പെണ്ണാണ്’

amala

നെക്സ്റ്റ് ഡോർ ഇമേജിൽ നിന്നും പാറിപ്പറക്കാനൊരുങ്ങുകയാണ് തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യനായിക അമല പോൾ. ‘മൈനയായി’ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ അമല കോളിവുഡും ടോളിവുഡും കടന്ന് ഇപ്പോൾ ബോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യുകയാണ്. 'അതോ അന്ത പറവൈ പോല്‍' എന്ന ചിത്രത്തിലൂടെ ആദ്യമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ത്രില്ലും അമലയുടെ മുഖത്തുണ്ട്.

എന്നാൽ സിനിമയ്ക്ക് പുറത്ത് ഉറച്ചനിലപാടുകളും സിനിമയെക്കുറിച്ച് കൃത്യമായ നിരീക്ഷണങ്ങളുമുള്ള അമലയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നെഞ്ചേറ്റുന്നത്. താൻ വളരെ ആക്റ്റീവ് ആയ വ്യക്തിയായിട്ടും അത്തരം കഥാപാത്രങ്ങൾ തന്നെ തേടി വരാറില്ലെന്ന് അമല പറയുന്നു. പുതിയ ചിത്രത്തിലൂടെ ‘അടുത്ത വീട്ടിലെ കുട്ടി’ ഇമേജിൽ നിന്നും താൻ പുറത്തു വരുമെന്നും അമല പറയുന്നു.

‘മറ്റൊരാളുമായി തന്നെ താരതമ്യം ചെയ്യുന്നത് അസഹനീയമാണ്. നായകനെപ്പോലെ തട്ടുപൊളിപ്പൻ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ തന്നോട് ആവശ്യപ്പെടുന്നത് തനിക്കേറെ ദേഷ്യമാണ്. പുരുഷന്റേത് പോലുള്ള ശരീര പ്രകൃതിയല്ല തന്റേത്’– അമല ഓർമ്മിപ്പിക്കുന്നു.

ഹിമാലയത്തോടുള്ള തന്റെ അടങ്ങാത്ത പ്രണയവും. അമല പങ്കു വയ്ക്കുന്നുണ്ട്. ഹിമാലയത്തിൽ പോയി താമസിക്കണമെന്നുള്ളത് തന്റേയും സുഹൃത്തുക്കളുടേയും ചെറുപ്പകാലം തൊട്ടേയുള്ള ആഗ്രഹമാണ്. യാത്രകളെ പ്രണയിക്കുമ്പോഴും സിനിമയെ കൈവിടില്ലെന്നും അമല പറയുന്നു. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചും ഹിമാലയത്തിലേക്ക് കുടിയേറിപ്പാര്‍ക്കണമെന്ന തന്റെ ചിരകാല മോഹത്തെക്കുറിച്ചും അമല വെളിപ്പെടുത്തുന്നത്.

അമലയുടെ വാക്കുകള്‍

"കാടിനകത്ത് അകപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥയാണ് 'അതോ അന്ത പറവൈ പോല്‍'. ഈ കഥ പറയുന്ന സമയത്ത് തന്നെ എനിക്കറിയാമായിരുന്നു ഇത് തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന്. കാരണം, ഇതുപോലെ ഉള്ള ചിത്രങ്ങളാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. ഇതിലെ സ്റ്റണ്ടുകള്‍ എല്ലാം ഞാന്‍ തന്നെയാണ് ചെയ്തത്.

  ഒരല്‍പം  നെഗറ്റീവ് ടച്ചുള്ള, അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറിയ ചിത്രമായിരുന്നു 'റണ്‍ ബേബി റണ്‍'. ഞാന്‍ വളരെ ആക്റ്റിവ് ആയ  സ്‌പോര്‍ട്‌സിനോട് കമ്പമുള്ള വ്യക്തിയാണെന്ന് ആളുകള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ഈ ചിത്രത്തിന് വേണ്ടി ആദ്യം ഫൈറ്റ് ചെയ്തപ്പോള്‍ ഞാന്‍ ശരിക്ക് ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ സത്യത്തില്‍ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോചുവടും നൃത്തം പോലെ പഠിച്ചെടുത്തു. പതുക്കെ എല്ലാം ശരിയായി വന്നു. 

ആക്ഷന്‍ ചെയ്തപ്പോള്‍ ഒരു കാര്യം ഞാന്‍ മനസിലാക്കിയത് എന്തെന്നാല്‍ നമ്മള്‍ അത് ചെയ്ത് കാണിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുന്നു എന്നതാണ്. പക്ഷെ എന്നോട് ആരെങ്കിലും നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് എനിക്ക് വെറുപ്പാണ്. കാരണം എനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോൾസ് അല്ല. ഞങ്ങള്‍ സ്ത്രീകളുടെ ശരീരഭാഷ തന്നെ വേറെയാണ്",അമല മനസ്സു തുറന്നു. 

ചെന്നൈ തനിക്കിപ്പോള്‍ ജോലി ചെയുന്ന സ്ഥലം മാത്രമാണെന്നും യോഗയില്‍ ശ്രദ്ധിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും വേണ്ടി താന്‍ ഡല്‍ഹിയിലേക്ക് താമസം മാറിയെന്നും അമല പറയുന്നു. ഒപ്പം ഹിമാലയത്തോട് തനിക്കുള്ള പ്രണയവും ഹിമാലയത്തിലേക്ക് താമസം മാറാനുള്ള തന്റെ ആഗ്രഹവും അമല പങ്കുവച്ചു. 

"ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഹിമാലയത്തിലേക്ക് കുടിയേറിപാര്‍ക്കാനും അവിടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെയും സുഹൃത്തുക്കളുടേയും മനസ്സില്‍ ഇക്കാര്യം നേരത്തെ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍  ഒരിക്കലും സിനിമ വേണ്ടെന്ന് വെക്കില്ല. കാരണം, ഞാന്‍ ജനിച്ചത് തന്നെ സിനിമ ചെയ്യാനാണ്". അമല പറയുന്നു.