നീണ്ട പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർഹിറ്റ് സംവിധായകൻ മണിരത്നവും താരസുന്ദരി ഐശ്വര്യറായും വീണ്ടും ഒന്നിക്കുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവല്‍ അടിസ്ഥാനമാക്കി മണിരത്‌നം ഒരുക്കുന്ന ചിത്രത്തിലാണ് ആഷ് നായികയാകുന്നതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ സത്യമാണെന്ന് താരസുന്ദരി സ്ഥിരീകരിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്.
"ചിത്രത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഞാന്‍ മണിരത്നത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത സത്യമാണ്. എന്റെ ഗുരുവിന് ഒപ്പം വീണ്ടും ജോലി ചെയ്യുന്നതില്‍ വളരെ ആകാംക്ഷാഭരിതയാണ്. ഒരുപാട് സന്തോഷമുണ്ട്. അതെ, അത് വീണ്ടും സംഭവിക്കുന്നു. തിരിച്ച് സ്‌കൂളിലേക്ക് തന്നെ."- ആഷ് പറയുന്നു.
‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുക. വളരെ ശക്തമായ കഥാപാത്രമാണ് നന്ദിനി. നോവലിലെ മുഖ്യ കഥാപാത്രമായ പെരിയ പാഴുവേത രായരെ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്ന നന്ദിനിയുടെ പകയാണ് കഥ. തെലുങ്കു നടന്‍ മോഹന്‍ ബാബുവാണ് പാഴുവേത രായരായി വേഷമിടുന്നത്.
മോഹന്‍ലാല്‍ നായകനായി 1997 ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ‘ഇരുവറി’ലൂടെയായിരുന്നു ആഷിന്റെ സിനിമാ അരങ്ങേറ്റം. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ ആഷിന്റെ പാട്ടുകളും സീനുകളും എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണ്.
പിന്നീട് 2007 ല്‍ പുറത്തിറങ്ങിയ ‘ഗുരു’വിലായിരുന്നു ഐശ്വര്യയും മണിരത്‌നവും ഒന്നിച്ചത്. ചിത്രത്തിൽ അഭിഷേക് ബച്ചനായിരുന്നു നായകൻ. ശേഷം തമിഴില്‍ മണിരത്‌നത്തിനൊപ്പം ‘രാവണന്‍’ എന്ന ചിത്രത്തിലും ഐശ്വര്യ നായികയായി. ഹിന്ദിയിൽ അഭിഷേക് ബച്ചനായിരുന്നു നായകൻ. മണിരത്‌നത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ചിമ്പു നായകനായ ‘ചെക്ക ചിവന്ത വാനമാ’ണ്.