Monday 20 July 2020 01:05 PM IST

‘ഭക്ഷണം കഴിക്കുമ്പോൾ പരിഹാസം കേട്ടു തുടങ്ങി... ഒടുവിൽ, രണ്ടിൽ ഒന്നറിഞ്ഞിട്ടേ ഇനി പിന്നോട്ടുള്ളൂ എന്നു തീരുമാനിച്ചു’! ആ കഥ പറ‍ഞ്ഞ് മലയാളികളുടെ ‘അമല’

V.G. Nakul

Sub- Editor

a1

‘കുങ്കുമപ്പൂ’വിലെ അമലയായും ‘അൽഫോൺസാമ്മ’യിൽ അൽഫോൺസാമ്മയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി. അൽഫോൺസാമ്മയിൽ കരുണയുടെ മഹാപ്രവാഹമായ അൽഫോൺസാമ്മയെങ്കിൽ, കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തി. രണ്ടും തന്റെതായ അഭിനയ ശൈലിയിലൂടെ മികച്ചതാക്കാൻ അശ്വതിക്കായി. ഇപ്പോഴും ഈ കഥാപാത്രങ്ങളിലൂടെ അശ്വതി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

വിവാഹ ശേഷം സീരിയൽ വിട്ട് കുടുംബത്തോടൊപ്പം ദുബായിൽ സ്ഥിരതാമസമായ അശ്വതി കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു കടുത്ത പോരാട്ടത്തിലായിരുന്നു. തന്റെ നിയന്ത്രണം വിട്ടു 105 ൽ എത്തിയ ശരീരഭാരത്തെ വരുതിക്കു നിർത്താനുള്ള ശ്രമം ഒടുവിൽ അശ്വതി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.

‘കഴിഞ്ഞ 9 മാസത്തിലെ എന്റെ മാറ്റം ആണിത്.. ഭൂലോക മടിച്ചിയായ എനിക്ക് പറ്റുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും സാധിക്കും...’ എന്നാണ് ഇതെക്കുറിച്ച് അശ്വതി ഫെയ്സ്ബുക്കിൽ എഴുതിയത്. ഇപ്പോഴിതാ, എങ്ങനെയായിരുന്നു ഈ യാത്ര എന്ന് അശ്വതി ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

‘‘ഡയറ്റിലും വർക്കൗട്ടിലുമൊന്നും യാതൊരു താൽപര്യവുമില്ലാതെ, വളരെ നന്നായി ഭക്ഷണം കഴിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു ഞാൻ. ഞാൻ ഒരു ഫൂഡിയാണെന്ന് എന്നോട് അടുപ്പമുള്ള എല്ലാവർക്കും അറിയാം.

പക്ഷേ, ഡെലിവറി കഴിഞ്ഞപ്പോളാണ് ശരീര ഭാരം ഏറ്റവും കൂടിയത്. 105 കിലോ വരെ എത്തി. നടുവേദന, കാലുവേദന, ഒരുപാടു നേരം നിൽക്കാകില്ല എന്നിങ്ങനെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും അതു കാരണമായി. ഒപ്പം ധാരാളം കളിയാക്കലുകളും നേരിടേണ്ടി വന്നു. എവിടെപ്പോയി ഭക്ഷണം കഴിക്കാനൊരുങ്ങിയാലും വളരെ മിതമായി എടുത്താൽ പോലും ‘ഇതിപ്പോ എത്രാമത്തെയാ...’ എന്ന പരിഹാസം കേട്ടു തുടങ്ങി. അതൊന്നും ഞാൻ വകവച്ചില്ല. കളിയാക്കുന്തോറും എനിക്കു വാശി കൂടി. ‘ആഹാ എന്നാപ്പിന്നെ കഴിച്ചിട്ടേയുള്ളൂ...’ എന്നായിരുന്നു എന്റെ നിലപാട്.

മനസ്സിൽ പൊട്ടിയ മാറ്റത്തിന്റെ ലഡു

a2

പക്ഷേ, ഒരിക്കൽ ഒരു പൊതു വേദിയിൽ വച്ച് പരിഹാസിക്കപ്പെട്ടത് മനസ്സില്‍ തറച്ചു. അന്നൊന്നും ഞങ്ങൾ താമസിക്കുന്നതിനടുത്ത് ജിമ്മിൽ പോകാനോ, വർക്കൗട്ട് ചെയ്യാനോ ഉള്ള അവസരമുണ്ടായിരുന്നില്ല. ഭർത്താവിന് കുഴപ്പമൊന്നുമില്ലല്ലോ എന്നതായിരുന്നു അപ്പോഴൊക്കെ എന്റെ ആത്മവിശ്വാസം. ഒരു ദിവസം ‘‘എന്താണ് നിന്റെ ഉദ്ദേശ്യം...’’ എന്ന് അച്ചായൻ ചോദിച്ചു. ‘‘ഇത്രയും കളിയാക്കലുകൾ നിനക്കു കിട്ടുന്നില്ലേ. നമുക്ക് അതിനൊരു മറുപടി കൊടുക്കണ്ടേ...’’ എന്നും ചോദിച്ചു. അതെന്റെ മനസ്സിൽ ലഡു പൊട്ടിച്ചു. ആ സമയത്ത് എന്റെ നാത്തൂൻ ഒരു ഡയറ്റ് തുടങ്ങിയിരുന്നു. ‘‘നീ ഇത് ചെയ്യ്, നമുക്ക് ഒന്നിച്ച് ചെയ്യാം...’’ എന്ന് അവളും പറ‍ഞ്ഞു. ആദ്യം കുറച്ച് കാലം ചെയ്തെങ്കിലും എന്റെ സ്ഥിരം മടി കയറി കാരണം അതു തുടരാൻ പറ്റിയില്ല. നാത്തൂൻ അതു ചെയ്ത് നന്നായി വണ്ണം കുറച്ചു. അങ്ങനെയിരിക്കെ എന്റെ അനിയത്തി എന്നെ കയ്യോടെ പിടികൂടി. ‘‘നീ ഇങ്ങനെ പോയാൽ പറ്റില്ല. ഞാൻ നിനക്കൊരു ഡയറ്റ് പറ‌ഞ്ഞു തരും. നീ ചെയ്തേ പറ്റൂ’’ എന്ന് അവൾ കർശനമായി പറ‍ഞ്ഞു. അങ്ങനെ അവൾ കീറ്റോ ഡയറ്റിന്റെ ഫുൾ ചാർട്ട് എനിക്ക് എഴുതിത്തന്നു. ഒടുവിൽ ഞാനും തീരുമാനിച്ചു, രണ്ടിൽ ഒന്നറിഞ്ഞിട്ടേ ഇനി പിന്നോട്ടുള്ളൂന്ന്...

ഒടുവില്‍ മാരത്തൺ ഓടി

അപ്പോൾ എന്റെ 30–ാം പിറന്നാൾ അടുത്തു വരുകയായിരുന്നു. ആ സമയത്ത് എന്റെ അയൽക്കാരിയായ ഭുവനേശ്വരിക്കൊപ്പം നടക്കാനും പോയിത്തുടങ്ങി. അതിനിടെ അബുദാബി മാരത്തൺ വന്നു. അതിൽ 5 കിലോ മീറ്ററിൽ ഞങ്ങളും പേരു കൊടുത്തു. അതില്‍ പങ്കെടുക്കണം എന്ന വാശിയിൽ ജോഗിങ്ങും ഡയറ്റും കുറച്ചു കൂടി ഊർജിതമാക്കി. അങ്ങനെ 58 മിനിറ്റ് കൊണ്ട് 5 കിലോമീറ്റർ ഞങ്ങൾ പൂർത്തിയാക്കി. അതൊക്കെച്ചേര്‍ന്ന് ശരീരത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. ത്രിബിൾ എക്സൽ ഡ്രസ് ഡബിൾ എക്സലും എക്സലും ആയി ഇപ്പോൾ ലാർജിൽ എത്തി നിൽക്കുന്നു. നേരത്തേ ഇഷ്ടമുള്ള ഡ്രസ് എടുക്കാൻ അളവ് കിട്ടാത്ത അവസ്ഥയായിരുന്നു. ഡയറ്റ് തുടങ്ങിപ്പോൾ ആദ്യം ഒഴിവാക്കിയത് ജങ്ക് ഫൂഡ്സ് ആണ്. ബർഗറും ബിരിയാണിയും പിസയുമൊക്കെ കഴിച്ചിട്ട് ഏകദേശം 9 മാസം ആയി. മധുരം ഒഴിവാക്കി. എന്റെ പിറന്നാൾ കേക്ക് മുറിച്ചതു പോലും ഞാൻ കഴിച്ചില്ല. അത്രയും സ്ട്രിക്ട് ആയിരുന്നു.

ഇനിയും കുറയ്ക്കണം

ഇപ്പോൾ എല്ലാവരും അഭിനന്ദിക്കുമ്പോൾ ഇത്രകാലം മടിച്ചിയായി ഇരുന്നതിൽ വിഷമം തോന്നും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡയറ്റും വർക്കൗട്ടും തുടങ്ങിയത്. ഇപ്പോൾ 105 ൽ നിന്ന് 78 ൽ‌ എത്തി. ഇനിയും കുറയ്ക്കണം എന്നുണ്ട്. 70നും 72 നും ഇടയ്ക്ക് നിൽക്കണം എന്നാണ്. അതു നിലനിർത്തിക്കൊണ്ടു പോകാനാണ് ശ്രമം.