Thursday 23 September 2021 10:39 AM IST : By സ്വന്തം ലേഖകൻ

‘മേനോൻ ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല, മേനോൻ പാട്ടു പറയുകയാണ് പതിവ്...’: മധുവിന് ജൻമദിനാശംസകൾ നേർന്ന് ബാലചന്ദ്ര മേനോൻ

madhu

മലയാളത്തിന്റെ മഹാനടനൻ മധുവിന് ജൻമദിനാശംസകൾ നേർന്ന് ശ്രദ്ധേയമായ കുറിപ്പുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. മധുവിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ബാലചന്ദ്ര മേനോന്റെ കുറിപ്പ് –

മധു സാറിനെ ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നത് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. നളന്ദാ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബിന്റെ പേരിൽ തലസ്ഥാനം കാണാൻ വന്നതാണ് ഞങ്ങൾ . റേഡിയോ നിലയം കാണാനെത്തിയപ്പോൾ അതാ വരുന്നു സുസ്മേരവദനനായി മധു സാർ ! ഇടതൂർന്നുള്ള കറുത്ത മുടിയും ഷേവിങ്ങ് കഴിഞ്ഞുള്ള കവിളിലെ പച്ച നിറവും ഇപ്പഴും ഓർമ്മയിൽ !

പിന്നെ കാണുന്നത് പത്രക്കാരനായി മദ്രാസിൽ വെച്ച് ...1975 ൽ , ജെമിനി സ്റ്റുഡിയോയിൽ.. .

ഒരു അഭിമുഖത്തിനായി ......

അടുത്ത സംഗമം നടന്നത് അദ്ദേഹത്തിന്റെ കണ്ണൻമൂലയിലെ വീട്ടിൽ വെച്ച് .... കന്നിസംവിധായകനായി ...അങ്ങിനെ അദ്ദേഹം 'ഉത്രാടരാത്രി'യിലെ ഒരു അഭിനേതാവായി ....

തന്റെ നിർമ്മാണകമ്പനിയായ ഉമാ സ്റ്റുഡിയോയുടെ ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹം എന്നെ ക്ഷണിച്ചതാണ് അടുത്ത ഓർമ്മ . അങ്ങിനെ മധു-ശ്രീവിദ്യ ചിത്രമായ 'വൈകി വന്ന വസന്തം ' പിറന്നു....

അടുത്തത് എന്റെ ഊഴമായിരുന്നു . എന്റെ നിർമ്മാണക്കമ്പനിയായ V&V യുടെ 'ഒരു പൈങ്കിളി കഥയിൽ ' എന്റെ അച്ഛനായി അഭിനയിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു ...

തീർന്നില്ല . എനിക്ക് ദേശീയ പുരസ്ക്കാരം നേടിത്തന്ന 'സമാന്തരങ്ങൾ' എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലാണെങ്കിലും , ഒരു മന്ത്രിയായി അദ്ദേഹം സഹകരിച്ചു ...ഇതേ പോലെ 'ഞാൻ സംവിധാനം ചെയ്യും 'എന്ന ചിത്രത്തിലും അദ്ദേഹം മുഖ്യമന്ത്രിയായി ...

എന്റെ സിനിമയിലെ 25 വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ' BALACHANDRA MENON IS 25! ' എന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു ....

'അമ്മ ' എന്ന താര സംഘടനയുടെ പ്രസിഡന്റ് ആയി മധുസാർ നയിച്ചപ്പോൾ സെക്രട്ടറി എന്ന നിലയിൽ എന്നാലാവുന്ന സേവനം നിവ്വഹിക്കുവാൻ എനിക്കു കഴിഞ്ഞു ...

വർഷങ്ങൾക്കു ശേഷം 'ഇത്തിരി നേരം ഒത്തിരി കാര്യം 'എന്ന എന്റെ പുസ്തകം തിരുവന്തപുരത്തു സെനറ്റ് ഹാളിൽ ശ്രീ . ശ്രീകുമാരൻ തമ്പിക്കും പിന്നീട് ദുബായിൽ വെച്ച് ശ്രീ യേശുദാസിനും കൊടുത്തു പ്രകാശനം നിർവ്വഹിച്ചു ..

അദ്ദേഹത്തിന്റെ 80 മത് പിറന്നാൾ ആഘോഷത്തിലും പങ്കെടുക്കാൻ എനിക്കു കഴിഞ്ഞു.

എന്റെ 'റോസസ് ദി ഫാമിലി ക്ളബ്ബിന്റെ' പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു .

എന്റെ അച്ഛന്റെ മരണത്തിലും മക്കളുടെ വിവാഹച്ചടങ്ങുകളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു.....

എന്റെ ഗാനാലാപനത്തെ പരാമർശിച്ചു മധുസാർ പറഞ്ഞ ഒരു കാര്യം ഞാൻ എപ്പോഴും ഓർക്കും ;

" മേനോൻ ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല ...മേനോൻ പാട്ടു പറയുകയാണ് പതിവ് ...."

ഏറ്റവും ഒടുവിൽ 'ലോകത്തിൽ ഒന്നാമൻ ' എന്ന ലിംകാ ബുക്ക് ഓഫ് റിക്കാർഡ്‌സ് വിളംബരത്തിന്റെ ആഘോഷം തിരുവന്തപുരത്തു നടന്നപ്പോൾ അതിലും ഒരു മുഖ്യാതിഥി ആയിരുന്നു മധുസാർ ...

ഇപ്പോഴാകട്ടെ ഞങ്ങൾ WHATSAPP FRIENDS ആണ് ...എന്റെ എല്ലാ മെസ്സേജുകൾക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാൾ !

അല്ലാ , ഇതൊക്കെ എന്തിനാ ഇപ്പോൾ?...... എന്നല്ലേ മനസ്സിൽ തോന്നിയത് ? പറയാം ....

ഇന്ന് മധുസാറിന്റെ 88 മത് ജന്മദിനമാണ് ...അപ്പോൾ അറിയാതെ എന്റെ മനസ്സ് ഈ വഴിക്കൊക്കെ സഞ്ചരിച്ചു എന്ന് മാത്രം ,,,,മലയാള സിനിമയിൽ എന്റെ തുടക്കം മുതൽ ഇന്നതു വരെ ഇത്രയും ദീർഘമായ ഒരു ബന്ധം ആരുമായുമില്ല എന്ന് പറഞ്ഞാൽ അത് സത്യമാണ് .....

ഇനിയുമുണ്ട് ഒരു പിടി മധുവിശേഷങ്ങൾ ! അതൊക്കെ 'filmy FRIDAYS ....Season 3 ൽ വിശദമായും സരസമായും പ്രതിപാദിക്കാം ....

അപ്പോൾ ഇനി , നിങ്ങളുടെയൊക്കെ ആശീർവാദത്തോടെ ഞാൻ മധുസാറിന് എന്റെ വക പിറന്നാൾ ആശംസകൾ നേരുന്നു ....HAPPY BIRTHDAY Dear Madhu Sir !

that's ALL your honour!