Wednesday 10 July 2019 03:23 PM IST

ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് വൻ തട്ടിപ്പ്! പരാതിയുമായി താരം

V.G. Nakul

Sub- Editor

b

മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് ബീന ആന്റണി. രണ്ടു പതിറ്റാണ്ടിലേറെയായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരം. എന്നാൽ, ബീനയുടെ ചിത്രം ഉപയോഗിച്ച് സൈബർ ലോകത്ത് ഒരു ഓൺലൈൻ തട്ടിപ്പ് സജീവമാകുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

‘കരിയര്‍ ജേണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ സൈറ്റിലാണ് ബീന ആന്റണിയുടെ ചിത്രമുപയോഗിച്ചുള്ള തട്ടിപ്പ്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കര്‍പാല്‍ എന്ന സ്ത്രീയുടെ വിജയ കഥയ്ക്കൊപ്പമാണ്, ആഭ കര്‍പാലിന്റെതെന്ന പേരിൽ ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട വീട്ടമ്മയാണത്രേ ആഭ കര്‍പാല്‍. നിരവധി തവണ ജോലിക്കു ശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവിൽ ഓൺലൈൻ വഴി ജോലി ചെയ്യാൻ തുടങ്ങി. അങ്ങനെ ഓണ്‍ലൈനിലെ ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെ പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായാണ് പരസ്യത്തിൽ പറയുന്നത്.

beena 1

‘നിങ്ങള്‍ക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും’ എന്ന തരത്തിലാണ് സൈറ്റിൽ ഇവരുടെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാനും നിര്‍ദേശമുണ്ട്.

അതേസമയം, അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബീന ആന്റണി ‘വനിത ഓൺലൈനോ’ട് പറഞ്ഞു. താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും കുടുംബ സദസ്സുകളുടെ പ്രിയ താരം വ്യക്തമാക്കുന്നു.

‘‘ഞാൻ സൈബർ സെല്ലിൽ പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഒരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തൊട്ടു പിന്നാലെ പലരും വിളിച്ചു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായി. പരാതി കൊടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. പൊലീസിലുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും പരാതി കൊടുക്കുക എന്നതായിരുന്നു നിർദേശം’’.– ബീന പറയുന്നു.

‘‘അന്വേഷിച്ചപ്പോൾ അമേരിക്കൻ രജിസ്ട്രേഷനിലാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നതെന്നു മനസ്സിലായി. അഡ്രസ് തിരഞ്ഞെങ്കിലും ബന്ധപ്പെടാനുള്ള മാർഗങ്ങൾ ലഭിച്ചില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഇത് തീർച്ചയായും ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനാൽ, ഒരു തരത്തിലും പ്രേത്സാഹിപ്പിക്കാനാകില്ല.’’.– അവർ വ്യക്തമാക്കുന്നു.