സിനിമയിലെ ഹീറോയിസം ജീവിതത്തിലും പരീക്ഷിച്ചാൽ പണി പാളും. അത്തരമൊരു കുരുക്കിലാണിപ്പോൾ കന്നഡയിലെ യുവ നടനും നിർമാതാവുമായ ദുനിയ വിജയ്. മാരുതി ഗൗഡ എന്ന സെലിബ്രിറ്റി ജിം പരിശീലകനെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചതിന് താരം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ബംഗളൂരുവിലാണ് സംഭവം. മാരുതി ഗൗഡയുടെ ബന്ധുവും ജിം പരിശീലനകേന്ദ്രത്തിന്റെ ഉടമസ്ഥനുമായ കൃഷ്ണമൂര്‍ത്തി നല്‍കിയ പരാതിയിലാണ് പോലീസ് ദുനിയ വിജയിയെ കസ്റ്റഡിയിലെടുത്തത്. അംബേദ്കര്‍ ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജിം പരിശീലകനുമായി വഴക്കുണ്ടാവുകയും പിന്നീട് പരിപാടിക്ക് ശേഷം ഇയാളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കസ്റ്റഡിക്ക് ശേഷം പോലീസ് സ്റ്റേഷനില്‍ കൃഷ്ണമൂര്‍ത്തിയും നടനും തമ്മില്‍ കൈയ്യേറ്റമുണ്ടായി. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച് നടന്റെ വാഹനത്തിന് നേരെ കല്ലേറും നടന്നു. തുടര്‍ന്ന് ആറ് മണിക്കൂറോളം ദുനിയ വിജയിയെ പോലീസ് ചോദ്യം ചെയ്തു. ഇതിന് ശേഷം മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.