Thursday 21 May 2020 09:39 PM IST : By സ്വന്തം ലേഖകൻ

അതിമാനുഷിക രൂപം പൂണ്ട അദ്ദേഹത്തിന്റെ ഭാവപ്പകര്‍ച്ച കണ്ട് കടുത്ത ആരാധകര്‍ പോലും ഒരിക്കല്‍ തള്ളിപ്പറഞ്ഞു, എന്നാല്‍...! കുറിപ്പ്

lalett

മോഹന്‍ലാലിന് അറുപതാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുനില്‍ വെയ്ന്‍സ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയം. താരത്തിന്റെ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ചുമൊക്കയാണ് ഫെയ്‌സ്ബുക്കില്‍ സുനില്‍ എഴുതിയിരിക്കുന്നത്.



സുനില്‍ വെയ്ന്‍സ് എഴുതിയ കുറിപ്പ് -


40 വര്‍ഷം. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്ന മോഹന്‍ലാല്‍. വി എന്ന ചെറുപ്പക്കാരന്റെ കയ്യില്‍ ഒരു ലേഡീസ് കുടയുണ്ടായിരുന്നു. അന്ന് തന്റെ മുന്നിലേക്ക് അഭിനയിക്കാന്‍ കയറി വന്ന ആ വെളുത്ത് മെലിഞ്ഞ യുവാവ് വലിയ ലജ്ജാലുവായിരുന്നുവെന്ന് പില്‍ക്കാലത്ത് സംവിധായകന്‍ ഫാസില്‍ തന്നെ പറഞ്ഞിട്ടുണ്ട്.തന്റെ അരങ്ങേറ്റ സിനിമയിലെ വില്ലന്‍ കഥാപാത്രം ചെയ്യാന്‍,മോഹന്‍ലാല്‍ എന്ന ചെറുപ്പക്കാരനെ അന്ന് ഫാസില്‍ തിരഞ്ഞെടുത്തു..മുഖക്കുരുക്കലകള്‍ മായാത്ത ആ ചെറുപ്പക്കാരന്റെ മുഖത്ത് അന്നാദ്യമായി മലയാളിപ്രേക്ഷകര്‍ പുതിയൊരു വില്ലനെ കണ്ടു അതൊരു നിമിത്തം മാത്രമായിരുന്നു..ശരവേഗം കൊണ്ടായിരുന്നു പിന്നീടുള്ള വളര്‍ച്ച..1982 മുതല്‍ 1986 വരെയുള്ള 5 വര്‍ഷം കൊണ്ട് ഏതാണ്ട് 125ഓളം സിനിമകള്‍..മികച്ച സംവിധായകര്‍..പ്രതിഭാധനരായ എഴുത്തുകാര്‍..നിരവധി പുരസ്‌കാരങ്ങള്‍..വലിയ തോതില്‍ ആരാധകവൃന്ദം..ഞൊടിയിടകൊണ്ടായിരുന്നു വിവിധങ്ങളായ കഥാപാത്രങ്ങളിലേക്കുള്ള അയാളുടെ പരകായപ്രവേശം..ഇതിനിടയില്‍ അയാള്‍ മന്ത്രവാദിയായി..പോലീസുകാരനായി..പട്ടാളക്കാരനായി..രാഷ്ട്രീയക്കാരനായി..ഡോക്ടറായി..എഴുത്തുകാരനായി..അധ്യാപകനായി..ഗൂര്‍ഖയായി..മെക്കാനിക്കായി..മാനസികരോഗിയായി..മദ്യപാനിയായി..ജയില്‍പ്പുള്ളിയായി..ഗുണ്ടയായി..ജാരസന്തതിയായി..കഴിഞ്ഞ 40 വര്‍ഷം കൊണ്ട് ഈ മനുഷ്യന്‍,ഇവിടെ കെട്ടിയാടാത്ത വേഷങ്ങളില്ല..ഹാസ്യം..രൗദ്രം..വീരം തുടങ്ങി എല്ലാ ഭാവതലങ്ങളും അയാള്‍ അനായാസേനെ വാരിവിതറിക്കൊണ്ടേയിരുന്നു..പച്ച വയല്‍വരമ്പിലൂടെ തോള്‍ ചെരിച്ചു നടന്ന മോഹന്‍ലാലിനെയും തനിക്കേറ്റവും പ്രിയപ്പെട്ടവളെ ഒരു തൂവല്‍ കണക്ക് ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിക്കുന്ന മോഹന്‍ലാലിനെയും സ്‌നേഹവാത്സല്യങ്ങളോടെ അമ്മയോട് കൊഞ്ചുന്ന മോഹന്‍ലാലിനേയും മലയാളി ഒരുപോലെ സ്‌നേഹിച്ചു..യേശുദാസിന്റെ ശബ്ദം പോലെ..എം.ടി.യുടെ അക്ഷരം പോലെ മലയാളിയുടെ ജീവകോശങ്ങളില്‍ മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ നൂറുനൂറു ഭാവങ്ങള്‍ യഥേഷ്ടം വിരിഞ്ഞുകൊണ്ടേയിരുന്നു.നാല് പതിറ്റാണ്ട് കൊണ്ട് മോഹന്‍ലാല്‍ എന്ന പേര് മലയാളിക്കും രുചിയും ശീലവുമായി മാറി

വര്‍ഷങ്ങളെത്ര കഴിഞ്ഞുപോയിരിക്കുന്നു..ഇതിനിടയില്‍ അതിമാനുഷിക രൂപം പൂണ്ട അദ്ദേഹത്തിന്റെ ഭാവപകര്‍ച്ച കണ്ട് കടുത്ത ആരാധകര്‍ പോലും ഒരിക്കല്‍ തള്ളിപ്പറഞ്ഞു..എന്നാല്‍ തള്ളിപറഞ്ഞവരുടെയും എഴുതിത്തള്ളിയവരുടെയും മുന്നിലേക്ക് കണ്ണിറുക്കി..കള്ളച്ചിരി പാസ്സാക്കി വന്‍വിജയങ്ങളുമായി വീണ്ടും അയാള്‍ തിരിച്ചെത്തി..മനുഷ്യാ നീ ഒരിക്കലും തോറ്റ് പിന്‍വാങ്ങരുത് എന്ന് പറയുന്നത് പോല്‍ ഒരു തിരിച്ചുവരവ്..പിന്നീടിത് വരെ അമ്പരപ്പിച്ച നിരവധി വേഷപ്പകര്‍ച്ചകള്‍..പല സിനിമകളും മലയാളസിനിമയുടെ സാമ്പ്രദായിക സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതി..ചില സിനിമകള്‍ കോടികളുടെ മണികിലുക്കമുണ്ടാക്കി വന്‍ വിജയങ്ങള്‍



ദൃശ്യം..പുലിമുരുഗന്‍ തൊട്ട് ലൂസിഫര്‍ വരെ

വര്‍ഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു

ഇന്ന് സിനിമാഭിനയത്തോടൊപ്പം അതികഠിനമായ നാടകവേദിയില്‍ അദ്ദേഹമുണ്ട്..എഴുതുന്ന കുറിപ്പുകള്‍ ആളുകള്‍ വായിക്കുന്നുണ്ട്.

പട്ടാളത്തോടൊപ്പം അദ്ദേഹം പരിശീലിക്കുന്നുണ്ട്.

സിനിമാഭിനയം നിര്‍ത്തിവച്ച് ദൂരദേശങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്യുന്നുണ്ട്..അതേക്കുറിച്ച് ഇടയ്ക്കിടെ എഴുതുന്നുണ്ട്

ഓഷോയെ കുറിച്ച് ഇടക്കിടെ സംസാരിക്കുന്നുണ്ട്

അവയവദാനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്..കൊറോണയുള്‍പ്പടെയുള്ള രോഗങ്ങളുടെ തീവ്രതയെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും അയാള്‍ ജനങ്ങളെ നിരന്തരം ജാഗരൂഗരാക്കുന്നുണ്ട്

ക്രിക്കറ്റ് കളിക്കുന്നുണ്ട്

ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയ ആളുകളെ കുറിച്ചും തന്നെ സ്വാധീനിച്ചവരെ കുറിച്ചും വാചാലനാകാറുണ്ട്

മാറ്റങ്ങളില്‍ നിന്ന് മാറ്റങ്ങളിലേക്ക് ഈ മനുഷ്യന്‍ പതിയെ പതിയെ ഒഴുകിയൊഴുകി പോകുന്നു..ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ എങ്ങോട്ടാണ് ഈ പോക്ക് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു

'അതെനിക്കറിയില്ല സുഹൃത്തേ..,കാരണം ഞാന്‍ അത് അറിഞ്ഞു കൊണ്ട് യാത്ര ചെയ്യുകയല്ലല്ലോ..പക്ഷേ ഈ യാത്ര ഞാന്‍ ശരിക്കും ആസ്വദിക്കുക തന്നെ ചെയ്യുന്നുണ്ട്'



40 വര്‍ഷങ്ങള്‍ കഴിഞ്ഞു..60 വയസ്സും പിന്നിട്ടിരിക്കുന്നു..എന്നിട്ടും ഈ മനുഷ്യനെ മലയാളിക്ക് മടുത്തിട്ടില്ല.ഇപ്പോഴും അയാളെ,അവര്‍ കണ്ടു കൊണ്ടേയിരിക്കുന്നു..ഐതിഹാസികമാനമുള്ള ആ ജീവിതം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഓരോ മലയാളിക്കും ഒരു പാഠപുസ്തകം തന്നെയാണ്



ജന്മദിനാശംസകള്‍ ലാലേട്ടാ...