തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. അഭിനയത്തിലും ഫാൻസിന്റെ എണ്ണത്തിലും നയൻസിനെ കടത്തിവെട്ടാൻ ആരുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച ഗജിനി എന്ന സിനിമയിലെ റോൾ തന്റെ മോശം തീരുമാനം ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നയൻസ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
"സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു.
കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു."- നയൻതാര പറയുന്നു.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത, തമിഴില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ഗജിനി സൂര്യയ്ക്കും നായിക അസിനും കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നൽകിയിരുന്നു. എന്നാല്‍ നയന്‍താരയ്ക്ക് മാത്രം ഗജിനി നിരാശ നല്‍കി. മിസ്റ്റർ ലോക്കൽ, മിസ്റ്ററി ത്രില്ലർ കൊലയുതിർ കാലം, സൈ റാ നരസിംഹ റെഡ്‌ഡി, ലൗ ആക്ഷൻ ഡ്രാമ, ദളപതി 63, ദർബാർ എന്നിങ്ങനെ കൈനിറയെ ചിത്രങ്ങളാണ് നയൻസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.