ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തെലുങ്ക് പതിപ്പിനെതിരെ പരാതിയുമായി തെന്നിന്ത്യൻ നടി ഗായത്രി ഗുപ്ത. ഷോയിലെ കാസ്റ്റിങ് കൗച്ചിനെതിരെയാണ്, അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ താരത്തിന്റെ പരാതി.
രണ്ടര മാസം മുൻപ്, ഷോയില്‍ പങ്കെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ സമ്മതം കൂടാതെ കരാറില്‍ നിന്ന് ഒഴിവാക്കിയെന്നും ഗായത്രി ആരോപിക്കുന്നു.
ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്സില്ലാതെ 100 ദിവസം എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചുവെന്നും റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഗായത്രി വ്യക്തമാക്കുന്നു.
‘മാര്‍ച്ച് 19ന് രഘു എന്നയാള്‍ വിളിച്ച്, ബിഗ്ബോസ് സീസണ്‍-3 യില്‍ സെലക്ടായ കാര്യം പറഞ്ഞു. ജൂലൈ മൂന്നാം ആഴ്ചയിലാണ് ഷോ തുടങ്ങുന്നത്. പിന്നീട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കാന്‍ ഫിലിംനഗറിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു. ഷോയില്‍ പങ്കെടുക്കുന്നതിനാല്‍ 100 ദിവസം സിനിമാ ഓഫറുകള്‍ സ്വീകരിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ് ഷോയെക്കുറിച്ച് അവസാനഘട്ട വിശദീകരണം നല്‍കാന്‍ രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ വീട്ടിലെത്തി. അതില്‍ ഒരാള്‍ ‘സെക്സില്ലാതെ ബിഗ്ബോസ് ഹൗസില്‍ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കും’ എന്നും ‘ബോസിനെ തൃപ്തിപ്പെടുത്താൻ എന്ത് ചെയ്യാന്‍ സാധിക്കും’ എന്നും ചോദിച്ചു. എന്നാൽ ആരാണ് ബോസ് എന്ന് വ്യക്തമാക്കിയിട്ടില്ല എന്നും ഗായത്രി പരാതിയിൽ പറയുന്നു.