‘മീടൂ’ വിവാദങ്ങൾ കെട്ടടങ്ങിയെന്ന സമാധാനത്തിലായിരുന്നു ബോളിവുഡും സിനിമാ ലോകവും. എന്നാൽ അതൊരു താത്കാലിക ആശ്വാസം മാത്രമാണെന്നു തെളിയിച്ച്, മറ്റൊരു ഞെട്ടിക്കുന്ന ‘മീടൂ’ വെളിപ്പെടുത്തലിനു കൂടി ബി ടൗൺ സാക്ഷിയായിരിക്കുന്നു. മറ്റാരുമല്ല, ഹിന്ദി സിനിമയിലെ മുടിചൂടാ മന്നനും സൂപ്പർഹിറ്റ് സംവിധായകനുമായ രാജ് കുമാര്‍ ഹിരാനിയാണ് ഇത്തവണ ആരോപണ വിധേയൻ.
സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഹിരാനി ഒരുക്കിയ ‘സഞ്ജു’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച സ്ത്രീയാണ് സംവിധായകനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഹഫിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അപമാനിക്കാനായി കരുതിക്കൂട്ടി ഒരുക്കിയതുമാണെന്നാണ് അഭിഭാഷകനായ ആനന്ദ് ദേശായി വഴി രാജ്കുമാര്‍ ഹിറാനി ഈ ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് രാജ്കുമാര്‍ ഹിരാനിയില്‍ നിന്നു തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്നാണ് സ്ത്രീയുടെ ആരോപണം.
ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര, സിനിമാ നിരൂപക അനുപമ ചോപ്ര, തിരക്കഥാകൃത്ത് അഭിജാത് ജോഷി വിധു വിനോദിന്റെ സഹോദരി ഷെല്ലി ചോപ്ര എന്നിവര്‍ക്ക് 2018 നവംര്‍ 3ന് അയച്ച ഇ-മെയിലിലാണ് രാജ് കുമാര്‍ ഹിരാനി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അവർ ആരോപിച്ചിരിക്കുന്നത്.
2018 ഏപ്രില്‍ 9നാണ് ഹിറാനി ലൈംഗിക ചുവ കലര്‍ന്ന രീതിയില്‍ തന്നോട് സംസാരിച്ചതെന്ന് മെയിലില്‍ പറയുന്നു. ഇത് തെറ്റാണെന്നും അധികാരം ഉപയോഗിച്ച് തന്നോട് ഇങ്ങനെ പെരുമാറരുതെന്നും താന്‍ പറഞ്ഞതായി അവർ മെയിലിൽ വ്യക്തമാക്കുന്നു. അന്നു രാത്രിയും തുടര്‍ന്നുള്ള ആറു മാസവും തന്റെ മനസും ശരീരവും അതിഭീകരമായി വയലേറ്റ് ചെയ്യപ്പെട്ടതായും മെയിലില്‍ വിശദീകരിക്കുന്നുണ്ട്.