അടുത്തിടെ, ഇന്ത്യൻ സിനിമ കണ്ട വൻ വിജയങ്ങളിലൊന്നാണ് തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഡി’. വിജയ് ദേവരക്കൊണ്ടെ എന്ന യുവനായകനെ, യുവ പ്രേക്ഷകരുടെ പ്രിയ താരമാക്കിയ ചിത്രം തമിഴിലും ഹിന്ദിയിലുമൊക്കെ മൊഴിമാറ്റിയെത്തുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കേട്ടത്. വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി ‘വർമ’ എന്ന പേരിൽ ചിത്രം തമിഴിലൊരുക്കിയെങ്കിലും പല വിധ പ്രശ്നങ്ങൾ മൂലം, സംവിധായകനെ മാറ്റി, ചിത്രം ആദ്യം മുതൽ വീണ്ടും ചിത്രീകരിക്കുകയാണിപ്പോൾ. ‘വർമ’യുടെ ആദ്യ രൂപത്തിന്റെ ട്രെയിലർ പ്രേക്ഷകരെ നിരാശരാക്കിയെന്നത് മറ്റൊരു സത്യം.
എന്നാൽ, ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘കബീര്‍ സിങ്ങ്’ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതാകുമെന്ന് ട്രെയിലർ സൂചന തരുന്നു.
ചിത്രത്തില്‍ നായകനായെത്തുന്നത് ഷാഹിദ് കപൂറാണ്. തെലുങ്കില്‍ ‘അര്‍ജുന്‍ റെഡ്ഡി’ ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. സിനി വണ്‍ സ്റ്റുഡിയോസും ഭൂഷന്‍ കുമാറും ചേര്‍ന്നാണ് നിര്‍മാണം. ഷാദിന്റെ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.
നായകനാകാന്‍ ആദ്യം സമീപിച്ചപ്പോള്‍ ഷാഹിദ് ചിത്രത്തിൽ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്ക് പതിപ്പ് അത്രത്തോളം മികച്ചതായതിനാല്‍ റീമേക്ക് ആവശ്യമില്ലെന്നായിരുന്നു താരത്തിന്റെ നിലപാട്. എന്നാൽ, തിരക്കഥ വായിച്ചതോടെ താരത്തിന്റെ മനസ് മാറി, അഭിനയിക്കാന്‍ തയാറാകുകയായിരുന്നു. ജൂണ്‍ 21നാണ് ചിത്രം തിയറ്ററുകളിലെത്തുക.
ഇതിനിടെ ചിത്രത്തിന്റെ മലയാളം റീമേക്കിനുള്ള അവകാശം പ്രമുഖ നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ ്സ് സ്വന്തമാക്കി. മലയാളം പതിപ്പിലെ നായകന്‍, സംവിധായകന്‍, ചിത്രീകരണം തുടങ്ങുന്ന സമയം ഇതിനേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.