തമിഴ്നാടിനെ നടുക്കിയ പൊള്ളാച്ചി സംഭവത്തിൽ, വികാരനിർഭരമായ പ്രതികരണവുമായി കമൽഹാസൻ.
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ അമ്പതിലധികം പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി, പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു പണംതട്ടിയ പൊള്ളാച്ചി പീഡനകേസ് തമിഴ്നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
തന്റെ ട്വിറ്റർ പേജില്‍ പങ്കു വച്ച വിഡിയോയിലാണ് സംഭവത്തിൽ കമലിന്റെ പ്രതികരണം.
‘‘ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെ മനസ്സു പതറുന്നു. ആ പെൺകുട്ടിയുടെ കരച്ചിലിനുള്ളിലെ നടുക്കം, ഭയം, സ്നേഹത്തോടെ കൂട്ടികൊണ്ടുവന്നവൻ ചതിച്ചപ്പോഴുള്ള നിസ്സഹായത - കണ്ണടയ്ക്കുന്ന ഓരോ നിമിഷവും അവ വീണ്ടും വീണ്ടും കാതിൽ മുഴങ്ങുന്നു”.– ക്ഷോഭവും വേദനയും നിറയുന്ന ശബ്ദത്തിലായിരുന്നു കമലിന്റെ പ്രതികരണം. മുഖ്യമന്ത്രിയെയുൾപ്പടെ വിമർശിക്കാനും കമൽ മറന്നില്ല.
എങ്ങിനെയാണ് ആ വിഡിയോ പുറത്തു വന്നതെന്നും ആരാണ് ഇതു പുറത്തു വിട്ടതെന്നും ചോദിക്കുന്ന കമൽ, നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ മിസ്റ്റർ സിഎം എന്ന് മുഖ്യമന്ത്രിയോടു ചോദിക്കുന്നു.
രണ്ടു പെൺകുട്ടികളുടെ അച്ഛനായിട്ടാണ് ഞാനിത് ചോദിക്കുന്നതെന്നും എന്തു ചെയ്ത് ഈ തെറ്റുകൾക്ക് നിങ്ങൾ പരിഹാരം ചെയ്യുമെന്നും കമൽ.
അമ്പതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ തിരുനാവക്കരശ്, ശബരീരാജൻ, സതീഷ്, വസന്തകുമാർ എന്നീ പ്രതികൾക്കു പിന്തുണയുമായി ബാർ നാഗരാജ് എന്ന അണ്ണാഡിഎംകെ പ്രവര്‍ത്തകനും ചേർന്നതോടെയാണ് പ്രശ്നത്തിന് രാഷ്ട്രീയമാനം കൈവന്നത്.
സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്. പൊള്ളാച്ചി കേസ് ദില്ലിയിലെ നിർഭയ സംഭവത്തോളം ഗൗരവമേറിയതാണെന്ന് മദ്രാസ് ഹൈക്കോടതിയും പറഞ്ഞു. കമൽ ഉൾപ്പടയുള്ള പ്രമുഖർ കൂടി രംഗത്തു വരുന്നതോടെ സംഭവത്തിന് കൂടുതൽ ഗൗരവം കൈവരുകയാണ്.