ട്രെയിലർ റിലീസായതു മുതൽ, വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുകയാണ് പ്രിയ പ്രകാശ് വാര്യർ നായികയാകുന്ന ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ സിനിമയ്ക്ക് മരിച്ചുപോയ നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമില്ലെന്നാണ് പ്രിയ പറയുന്നത്. ശ്രീദേവി എന്നത് സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും ചിത്രം നടി ശ്രീദേവിയെക്കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കുന്ന കാര്യം പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നും പ്രിയ പറഞ്ഞു.
അതേ സമയം, പ്രിയ ചിത്രത്തില്‍ അവിശ്വസനീയ പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും കങ്കണ റണൗത്തിനെ നായികയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും സംവിധായകൻ പറയുന്നു. ദക്ഷിണേന്ത്യയിലും ജനപ്രീതിയുള്ള നടിയായതിനാലാണ് പ്രിയയെ തിരഞ്ഞെടുത്തതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
‘‘24 മണിക്കൂറിനുള്ളില്‍ ചിത്രത്തിന്റെ പേര് മാറ്റണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ബോണി കപൂര്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ശ്രീദേവി എന്നത് വളരെ സാധാരണമായ പേരാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന് മറുപടി അയച്ചു. ഞങ്ങളുടെ ചിത്രം ശ്രീദേവി എന്നു പേരുള്ള നടിയേക്കുറിച്ചാണെന്നത് യാദൃശ്ചികം മാത്രമാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണെങ്കില്‍ ചിത്രം കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ്’’.– സംവിധായകന്‍ വ്യക്തമാക്കി.