സോഷ്യൽ മീഡിയയുടെ ഡിയർ ബേബിയാണ് തൈമൂർ അലിഖാൻ. അച്ഛനമ്മമാരായ സെയ്ഫ് അലിഖാനെയും കരീന കപൂറിനെയുംകാൾ സോഷ്യൽ മീഡിയ ഫാൻസ് തൈമൂറിനുണ്ടെന്നു പറഞ്ഞാൽ ഒരു പരിധി വരെ അത് അതിശയോക്തിയല്ല. എന്നാൽ ക്യാമറാക്കണ്ണുകളും വാർത്താസ്രഷ്ടാക്കളും മകനെ വട്ടമിട്ടു പറക്കുന്നതിനോട് സെയ്ഫും കരീനയും ഒട്ടും യോജിക്കുന്നില്ല താനും.
തൈമൂറുമായി ബന്ധപ്പെട്ട് അടുത്തിടെ കേട്ട ഏറ്റവും ശ്രദ്ധേയമായ വിശേഷങ്ങളിലൊന്ന് തൈമൂറിനെ പരിചരിക്കുന്ന ആയയുടെ ശമ്പളമാണ്. ഒന്നരലക്ഷം രൂപയാണ് ആയയുടെ ഒരു മാസത്തെ ശമ്പളമെന്നാണ് പ്രചരണം. ഇതിനു മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണിപ്പോൾ കരീന കപൂർ. തൈമൂറിന്റെ ആയ ഒരു ശരാശരി സര്‍ക്കാര്‍ ഉദ്യോഗസ്ഥനേക്കാള്‍ ശമ്പളം വാങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, എങ്ങിനെയാണ് ഞങ്ങളുടെ വീട്ടിലെ കാര്യം മറ്റുള്ളവര്‍ അറിയുന്നതെന്നും എന്റെ കുഞ്ഞ് സന്തോഷത്തോടെയും സുഖത്തോടെയും ഇരിക്കുന്നതിന് വിലയിടാന്‍ കഴിയുമോയെന്നും തൈമൂര്‍ സംതൃപ്തനാണെങ്കില്‍ ആയയുടെ ശമ്പളത്തെക്കുറിച്ച് മറ്റുള്ളവര്‍ ചിന്തിക്കുന്നതെന്തിനെന്നും കരീന ചോദിക്കുന്നു.
ഞാന്‍ കാര്‍ക്കശ്യക്കാരിയാണെന്നും അഹങ്കാരിയാണെന്നും ചിലര്‍ പരിസഹിക്കാറുണ്ടെന്നും എന്നാൽ അഹങ്കാരത്തോടെ ഞാന്‍ ഒരിക്കലും പെരുമാറിയിട്ടില്ലെന്നും കരീന പറയുന്നു. എനിക്കും ഒരു കുടുംബമുണ്ട്, സ്വകാര്യതയുണ്ട്. അത് മാനിക്കാത്തവര്‍ മോശം കാര്യങ്ങള്‍ പറയും. അതൊന്നും ഗൗനിക്കുന്നില്ലെന്നും കരീന വ്യക്തമാക്കി.