ജീവൻ പോലും നൽകാൻ തയ്യാറുള്ള ഒരു ജനതയെ സാക്ഷിയാക്കി കേരളം പ്രളയപ്പേമാരിയെ അതിജീവിക്കുകയാണ്. നഷ്ടപ്പെടലിന്റെ നടുക്കയത്തിൽ നിന്നും പ്രതീക്ഷയുടെ മറുകര തേടുന്ന കേരളത്തിന് കൈത്താങ്ങുന്നത് അണമുറിയാത്ത സഹായ പ്രവാഹങ്ങളും അതിരറ്റ കരുതലും. ഇല്ലായ്മ വല്ലായ്മകളെ പോലും വകവയ്ക്കാതെ ആയിരങ്ങൾ കേരളത്തെ കൈപിടിച്ചുയർത്താൻ രംഗത്തെത്തുമ്പോൾ നമ്മളെങ്ങനെ തോറ്റു പോകുമെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. നിസ്വാർത്ഥമായ നന്മക്കഥയിലേക്ക് ഇതാ പുതിയൊരേട്.
മമ്മാലി എന്ന ഇന്ത്യാക്കാരൻ എന്ന ചിത്രവും അതിന്റെ അണിയറക്കാരുമാണ് പ്രളയ ബാധിതർക്ക് കൈത്താങ്ങായി എത്തിയിരിക്കുന്നത്. താരതമ്യേന ചെറിയ കളക്ഷൻ നേടിയിട്ടു കൂടിയും ആ തുകയിൽ നിന്നും ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നീക്കി വയ്ക്കുകയായിരുന്നു. കൊട്ടിഘോഷിക്കപ്പെടാതെ എത്തിയ ചിത്രമായിരുന്നിട്ടു കൂടിയും അതിന്റെ വരുമാനത്തിന്റെ ഒരു വിഹിതം പ്രളയബാധിതർക്കായി നീക്കി വച്ച കാർത്തിക് കെ നഗരം എന്ന നന്മ നിറഞ്ഞ നിർമ്മാതാവിനെ പരിചയപ്പെടുത്തുന്നത് അഭിലാഷ് ബാബു എന്ന യുവാവാണ്.
അഭിലാഷിന്റെ കുറിപ്പ് വായിക്കാം;
പ്രിയകാർത്തികേയേട്ടാ .....(കാർത്തിക് നഗരം )ഇങ്ങള് കാണിച്ച ഈ നല്ല മനസ്സ് മറ്റുളളവർക്കു കൂടി കൂടുതൽ പ്രോൽസാഹനമാവട്ടെ കലയോടുളള അങ്ങയുടെ അടങ്ങാത്ത ആവേശമാണല്ലൊ മമ്മാലി എന്ന ഇന്ത്യക്കാരൻ സിനിമ നിർമ്മിക്കനും അതിലെ മമ്മാലിയാവാനും കാരണമായത് സെൻസറിങ്ങിൻെെ ഒരുപാട് ഗുലുമാലുകൾ നേരിട്ടാണല്ലൊ അങ്ങ് നാലഞ്ചു തീയേറ്ററിൽ സിനിമ റീലീസ് ചെയ്യിച്ചത് ഞങ്ങൾ നാട്ടുകാരെ മൊത്തം ചെറുതും വലുതുമായ റോളുകൾ തന്ന് സിനിമ എന്ന മോഹവലയത്തിൽ ഉൾപെടുത്തിയില്ലെ താങ്കൾ .....സിനിമ വന്നതും പോയതും ആരുമറിഞ്ഞില്ലാ എന്ന സ്ഥിരം നാട്ടുംമ്പുറ പരദൂക്ഷണവും അങ്ങയുടെ കാതുകളിൽ മുഴങ്ങിയല്ലൊ ....അതൊന്നും തെല്ലും വകവെക്കാതെ ഒരു ചെറു പുഞ്ചിരിയോടെയല്ലെ നിങ്ങൾ നേരിട്ടത് ഇന്നത്തെ സിനിമയുടെ നൂറു കോടിയും ഇരുനൂറു കോടിയും കളക്ഷൻ റീപ്പോർട്ട് കാണുന്ന സിനിമ ആസ്വാദകർക്ക് അങ്ങയുടെ ഈ സിനിമയുടെ ആദ്യ കളക്ഷൻ ചിലപ്പോ കണ്ണിൽ പെടില്ലായിരിക്കാം പക്ഷെ പ്രളയത്തിൽ സർവ്വതും നഷ്ട്ടപെട്ട് നിൽക്കുന്ന ജനതയ്ക്ക് ആശ്വാസമാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഈ കൊച്ചു സിനിമയുടെ ചെറിയൊരു സംഭാവന വലിയൊരു സ്വാന്തനമാണ് ......
അങ്ങയുടെ നല്ല മനസ്സിന് ബിഗ്സല്യൂട്ട് ?