നടി അക്രമിക്കപ്പെട്ട സംഭവവും തുടർന്നുള്ള നിയമ പോരാട്ടങ്ങളും മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കുകയാണ്. ഈ സാഹചര്യത്തിൽ തമിഴ്നടൻ കാർത്തിക്കും ചിലത് പറയാനുണ്ട്. ഇന്ത്യൻ സിനിമയെ ഒന്നാകെ ഞെട്ടിച്ച സംഭവം അറിഞ്ഞ മാത്രയിൽ തന്നെ തങ്ങള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് തമിഴ് നടികര്‍ സംഘം ട്രഷറർ കൂടിയായ കാർത്തി പറഞ്ഞു.
ഒരു കാരണവശാലും വിഷമിക്കേണ്ടെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കാർത്തി വ്യക്തമാക്കുന്നു. തന്റെ പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്കത്തിന്റെ’ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു താരം. ആക്രമിക്കപ്പെട്ട നടി അംഗമായ `നടിഗര്‍ സംഘം` എങ്ങനെയാണ് അവരെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു കാർത്തിയുടെ മറുപടി.
‘ഒരു സംഘടന എന്ന നിലയില്‍ അതിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഏതു സാഹചര്യത്തിലും ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയാണ്. അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതേസമയം പിന്തുണ വേണമെന്ന് അവര്‍ക്കു തോന്നുകയാണെങ്കില്‍ കൂടെ തന്നെ ഉണ്ടാകും’– കാർത്തി നിലപാട് വ്യക്തമാക്കുന്നു.
‘സംഘടനയിലെ മാത്രമല്ല, നമ്മുടെ കുടുംബത്തിലേയും സമൂഹത്തിലേയും സ്ത്രീകളുടെ സുരക്ഷിതത്വം നമ്മുടെ ചുമതലയാണ്. തനിക്കൊപ്പമുള്ള സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷനാണ്. ചില സ്ത്രീകള്‍ക്ക് തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അറിയാം. എന്നാല്‍ മറ്റു ചിലര്‍ക്ക് അതിനു കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളവര്‍ക്ക് നമ്മള്‍ സംരക്ഷണം നല്‍കണം’– കാര്‍ത്തി വ്യക്തമാക്കി.