Friday 03 July 2020 09:12 AM IST : By സ്വന്തം ലേഖകൻ

15 വയസ്സില്‍ കുടുംബഭാരം ഏറ്റെടുത്തു, സിനിമയിൽ തിളങ്ങവേ ആത്മീയതയിലേക്കെത്തി, ഇപ്പോൾ ക്ഷേത്ര പൂജാരി! സിനിമാക്കഥ പോലെ കവിരാജിന്റെ ജീവിതം

kaviraj

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയിൽ സഹനടനായും വില്ലനായും തിളങ്ങി നിന്ന യുവനടനാണ് കവിരാജ്. ‘നിറം’, ‘കല്യാണ രാമൻ’, ‘രണ്ടാം ഭാവം’, ‘കൊച്ചിരാജാവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കവി അടുത്ത കാലത്തായി അഭിനയരംഗത്ത് സജീവമല്ല. ഇപ്പോൾ, മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായി ജീവിതത്തിലെ മറ്റൊരു വേഷത്തിലാണ് അദ്ദേഹം.

അടുത്തിടെ ഒരു ചാനൽ അഭിമുഖത്തിൽ കവിരാജ് തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ആലപ്പുഴയിൽ സ്റ്റീൽപാത്ര വിൽപന തുടങ്ങിയ ആദ്യകാല കടകളിലൊന്ന് കവിരാജിന്റെ പിതാവ് സുബ്രഹ്മണ്യൻ ആചാരിയുടേതാണ്. സ്വർണപ്പണിയും വ്യാപാരവുമൊക്കെയുണ്ടായിരുന്നെങ്കിലും അതെല്ലാം തകർന്ന്, 6 മക്കളെയും കൊണ്ട് ഒന്നുമില്ലായ്മയിലേക്ക് കൂപ്പുകുത്തിയ ആ പിതാവ് കാൻസർ ബാധിച്ചു മരിച്ചതോടെ കവിരാജിന്റെ കുടുംബം ദുരിതത്തിലായി. അമ്മ സരസ്വതി അമ്മാളിനെക്കൊണ്ടു കൂട്ടിയാൽ കൂടാതെ വന്നു കുടുംബഭാരം. അതോടെ, 10–ാം ക്ലാസിൽ എത്തിയതോടെ കവിരാജും സ്വർണപ്പണി തുടങ്ങി.

പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാവാതെ വന്നതോടെയാണ് നാടുവിട്ട് കോടമ്പാക്കത്തേക്കു പോയത്. അവിടെ വച്ച് ഒരു സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടി. അയാൾക്കൊപ്പം ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിൽ എത്തിപ്പെടുകയും നൃത്തം പഠിക്കുകയും ചെയ്തു. ഒപ്പം ജൂനിയർ ആർട്ടിസ്റ്റായും പ്രവർത്തിച്ചു തുടങ്ങി. കിട്ടുന്ന തുക വീട്ടിലയക്കും. അതിനിടെ സഹോദരിയുടെ ഭർത്താവ് മരിച്ചതോടെ ആ കുടുംബത്തെയും ഒപ്പം കൂട്ടേണ്ടി വന്നു. നിറം ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം. തുടർന്ന് കല്യാണരാമൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം, കൊച്ചിരാജാവ് തുടങ്ങി ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ കിട്ടി.

സീരിയലിലും നായകനായും വില്ലനായും തിളങ്ങി. ഇതിനിടെ കൊല്ലം സ്വദേശിനി അനു ജീവിതത്തിലേക്കെത്തി.

അമ്മയുടെ മരണത്തോടെയാണ് ആത്മീയതയിലേക്കു കൂടുതൽ അടുത്തത്. മന്ത്രങ്ങളും മറ്റും പഠിച്ചു തുടങ്ങി. മകൻ ജനിച്ചു കുറച്ചുനാളുകളേ ആയിരുന്നുള്ളൂ അപ്പോൾ. ആത്മീയതയിലേക്കു തിരിഞ്ഞതോടെ ഭാര്യ ആശങ്കയിലായി. വീട്ടുകാരെത്തി അനുവിനെ കൊണ്ടുപോയതോടെ ഒറ്റപ്പെട്ടു. അങ്ങനെയാണ് ഹിമാലയ യാത്ര തുടങ്ങിയതും ജീവിതം മാറിയതും.

ആ യാത്രയിൽ ബദരീനാഥ് ക്ഷേത്രത്തിൽ വച്ചാണ് പുതിയ ജന്മമെടുക്കുകയാണെന്ന തോന്നൽ ഉണ്ടായത്. തിരിച്ചെത്തിയ ഉടൻ ഭാര്യയെ വിളിച്ചു. പതിയെപ്പതിയെ ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമായി. മള്ളിയൂർ ശങ്കരൻ നമ്പൂതിരി നൽകിയ ഭാഗവതമാണ് അമൂല്യസമ്മാനമായി കണക്കാക്കുന്നത്. ഇതിനിടെ ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം വീടുപണിതു. അവിടേക്ക് 2015ൽ മകൻ ശ്രീബാലഗോപാല നാരായണനുമെത്തിയതോടെ ജീവിതത്തിൽ സന്തോഷം തിരികെ കിട്ടി.

ഇപ്പോഴും കലാജീവിതം കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു.