വർക്കൗട്ടിന്റെ ഭാഗമായി പുഷ്അപ്പ് എടുക്കുന്ന വിഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. തന്റെ ഷോൾഡർ ലിഗമന്റിന് ഗുരുതരമായ പ്രശ്നമുണ്ടായിരുന്നുവെന്നും കൈ അനക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഏറ്റവും ഇഷ്ടപ്പെട്ട ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാനോ, എന്തിന് സിനിമയിലെ പാട്ടുസീനിൽ നായികമാരെ പൊക്കാനോ പോലും തനിക്ക് കഴിഞ്ഞ 10 വർഷമായി കഴിഞ്ഞിരുന്നില്ലെന്ന് താരം വിഡിയോയ്ക്കൊപ്പം കുറിച്ചു.
‘എന്റെ തോളുകള്‍ക്ക് സാരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് വലത് തോളിന്. ഒരു പരിധിക്കപ്പുറം കൈ ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലുമുണ്ടായിരുന്നു. ഒരു ദശാബ്ദമായി ലിഗമെന്റ ് പ്രോബ്ലം/ഉളുക്ക് എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഗാനരംഗങ്ങള്‍ക്കിടെ എന്റെ സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ല.തമാശകള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യം എനിക്ക് ഒരു പുഷ്അപ്പ് പോലും ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നതാണ്’.
പത്ത് വര്‍ഷത്തിന് ശേഷം പുഷ്അപ്പ് ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. തന്നെ ചികിത്സിച്ച ഡോക്ടര്‍ക്കും ട്രെയ്‌നര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് പോസ്റ്റ്.
‘അനാവശ്യ മരുന്നുകള്‍ എഴുതാതെ തന്നെ ചികിത്സിച്ച ഡോ. മാമ്മന്‍ അലക്‌സാണ്ടറിനും ട്രെയ്‌നര്‍ ഷൈജന്‍ അഗസ്റ്റിനും നന്ദി അറിയിക്കുന്നു. അങ്ങനെ ജിമ്മില്‍ പോകുന്ന ആളല്ല ഞാന്‍. പക്ഷേ ഷൈജന്‍ അവിടെയുണ്ടായിരുന്നു. ആത്മവിശ്വാസം ഉണ്ടാക്കിയത് അദ്ദേഹമാണ്. രണ്ട് മാസം കൊണ്ടാണ് അദ്ദേഹം എന്റെ അവസ്ഥയ്ക്ക് വ്യത്യാസമുണ്ടാക്കിയത്.
ഈ വിഡിയോ കാണുന്ന പലര്‍ക്കും നിസ്സാരമായി തോന്നാം. പക്ഷേ ഞാന്‍ അനുഭവിച്ച ശിശുസഹജമായ ആഹ്ലാദം അമൂല്യമായിരുന്നു. ഇത് ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കില്‍ എനിക്ക് അതുമതി. കഠിനമായ വേദന നിങ്ങളെ ശക്തമാക്കുകയും കണ്ണുനീര്‍ പുഞ്ചിരിയിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍,…സ്വയം പുതുക്കുക, പുനരുജ്ജീവിപ്പിക്കുക…’. – അദ്ദേഹം കുറിച്ചു.