Thursday 05 May 2022 09:37 AM IST : By സ്വന്തം ലേഖകൻ

‘സൗദി വെള്ളക്ക’യിലെ രസികൻ മജിസ്ട്രേറ്റ്, ‘മനു അങ്കിളി’ലെ വികൃതിപ്പയ്യൻ: തിരിച്ചു വരവിന്റെ കഥ

kurian

റിലീസിനൊരുങ്ങുന്ന പുതിയ മലയാളം സിനിമകളിൽ ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’. ചിത്രത്തിന്റെ ടീസർ ഇതിനോടകം ഹിറ്റാണ്. ടീസറിൽ പ്രേക്ഷകർ ശ്രദ്ധിച്ച മുഖങ്ങളിലൊന്ന് സരസനായ മജിസ്ട്രേറ്റിന്റേതാണ്. മലയാളികൾക്ക് അത്ര പരിചിതനല്ലാത്ത ഒരാളാണ് ഈ വേഷത്തിൽ. കുര്യൻ ചാക്കോ എന്നാണ് പേര്. എന്നാൽ കുര്യൻ ചാക്കോയെ മലയാളി അറിയും. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഡെന്നിസ് ജോസഫ് ഒരുക്കിയ ‘മനു അങ്കിളി’ൽ ലോതർ എന്ന കഥാപാത്രമായി തിളങ്ങിയ ബാലതാരത്തെ ഓർമയില്ലേ, ആ കുട്ടിയാണ് വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ടെലസ്കോപ്പിലേക്ക് പാറ്റയെ ഇട്ട് അന്യഗ്രഹ ജീവിയാണെന്ന് മമ്മൂട്ടിയുടെ മനു അങ്കിളിനെ തെറ്റിദ്ധരിപ്പിച്ചതടക്കമുള്ള ലോതറിന്റെ വികൃതികൾ ചിത്രം കണ്ടവരാരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ രസികനായൊരു കഥാപാത്രമായി അദ്ദേഹം വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.

ഇപ്പോഴിതാ, ചിത്രത്തിലെ സരസനായ മജിസ്ട്രേറ്റിനെ അവതരിപ്പിക്കാനുള്ള നടനെ കണ്ടെത്താനുള്ള യാത്രയുടെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. കുര്യൻ ചാക്കോയെ കണ്ടപ്പോൾത്തന്നെ സംവിധായകനും സംഘത്തിനും ആളെ ബോധിച്ചെന്നും ഒരുപാട് നിർബന്ധിച്ചശേഷമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കുര്യൻ ചാക്കോ സമ്മതിച്ചതെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പ് –

സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളിൽ ഒന്നിലും തരുണും ടീമും തൃപ്തരായില്ല.

ആവനാഴികളിലെ അസ്ത്രങ്ങൾ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുൺ ഒന്നിലും തൃപ്തനായിരുന്നില്ല.

ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുൺ കാണാൻ ഇടയായത്.

ആ വീഡിയോയിൽ കണ്ട ആളുടെ മാനറിസങ്ങളും , ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു. അപ്പോഴാണ് ആ വീഡിയോയിൽ കണ്ട ആൾ 'മനു അങ്കിൾ ' എന്ന സിനിമയിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്,

മനു അങ്കിൾ റിലീസായി വർഷങ്ങൾക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാൻ സംവിധായകൻ തയ്യാറല്ലായിരുന്നു. ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നിൽ ഇല്ല എന്ന് മനസിലാക്കിയ തരുൺ, നിർമ്മാതാവ് സന്ദിപ് സേനന് മജിസ്‌ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് അയച്ചു

ആദ്യ കാഴ്ചയിൽ തന്നെ ആവേശഭരിതനായ നിർമ്മാതാവിനും കുര്യൻ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാൻ തിടുക്കമായി.

പക്ഷേ കുര്യൻ ചാക്കോയുടെ കോൺടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ ഇരുന്നത് കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവിൽ ആ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യൻ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു..

കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യൻ ചാക്കോയുടെ മറുപടി.

"അയ്യോാ.. ഞാൻ ഇല്ല...

അതൊക്കെ അന്ന് ഡെന്നിസ് സർ പറഞ്ഞത് പോലെ ചെയ്തത് ആണ്... അതിൽ നിന്നൊക്കെ സിനിമ ഒരുപാട് മാറി...

നിങ്ങൾ വേറെ അളിനെ നോക്കു എന്നാണ്.."

തരുൺ പിടിച്ച പിടിയാലേ സിനിമ യുടെ കഥ പറഞ്ഞു...

കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു...

തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവിൽ സൗദി വെള്ളക്കയിലെ രസികനായ മജിസ്ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോൾ കുര്യൻ ചാക്കോ പറഞ്ഞു നിർത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നിൽ വരുമ്പോഴുള്ള പേടിയും, ആകാംഷയും ഒപ്പം അവതരിപ്പിയ്ക്കാൻ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.

പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, സൗദി വെള്ളക്കയുടെ ടീസറിൽ കുര്യൻ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്നേഹം വീണ്ടുമെത്തുമ്പോൾ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയിൽ ഇനിയും കുര്യൻ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികൾ ഏറ്റു വാങ്ങുന്നതിനായി...