Saturday 06 July 2019 11:26 AM IST

‘‘നീ ഇങ്ങനെ നടക്കാതെ പല്ല പണിക്കും പോടാ...’’! ലുക്ക്മാൻ ഇപ്പോൾ ഈ ഡയലോഗ് കേൾക്കാറില്ല: തിയറ്റർ ഇല്ലാത്ത നാട്ടിൽ നിന്നൊരു സിനിമാക്കാരൻ

V.G. Nakul

Sub- Editor

l4

മലയാള സിനിമ മാറുകയാണ്. സിനിമയുടെ വിവിധ മേഖലകളിലേക്ക് പ്രതിഭയുള്ള ചെറുപ്പക്കാരുടെ ഒരു വലിയ നിര തന്നെ കടന്നു വന്നിരിക്കുന്നു. സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലുമൊക്കെ പരമ്പരാഗത സങ്കൽപ്പങ്ങളെ പുതുക്കിപ്പണിയുന്ന ഈ ഒരു കൂട്ടമാണ് മലയാള സിനിമയുടെ ഭാവി സാധ്യതകളെ സുരക്ഷിതമാക്കുന്നത്. അക്കൂട്ടത്തിലാണ് ലുക്ക്മാനും ചുവടുറപ്പിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ, ആക്ഷനും കട്ടിനുമിടയിൽ, സ്വാഭാവികമായി പെരുമാറുന്ന ഒരാൾ. നമുക്കൊപ്പമുള്ള ആൾ എന്നു കാണികൾക്കു തോന്നുന്ന രൂപ – ഭാവങ്ങളുമായി മലയാളത്തിന്റെ നടന നിരയിൽ ലുക്ക്മാനും ഇടം കണ്ടെത്തിയിരിക്കുന്നു.

‘സുഡാനി ഫ്രം നൈജീരിയ’യിലെ രാജേഷും ‘ഉണ്ട’യിലെ ബിജുകുമാറായുമൊക്കെ പ്രേക്ഷകർക്കു സുപരിചിതനായ ലുക്ക്മാൻ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനു’മായി മനസ്സ് തുറക്കുന്നു.

l3

‘സുഡാനി ഫ്രം നൈജീരിയ’യിലെ രാജേഷും ‘ഉണ്ട’യിലെ ബിജുകുമാറായുമൊക്കെ പ്രേക്ഷകർക്കു സുപരിചിതനായ ലുക്ക്മാൻ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനു’മായി മനസ്സ് തുറക്കുന്നു.

സിനിമയില്ലാത്ത നാട്

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് ഉദിനുപ്പറമ്പാണ് നാട്. ഒരു നാട്ടുമ്പുറം. അവിടെ സിനിമയുമായി ബന്ധപ്പെട്ട ഒന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സിനിമയെന്ന ആഗ്രഹമോ ലക്ഷ്യമോ എനിക്കുമുണ്ടായിരുന്നില്ല. ചങ്ങരംകുളത്ത് ഒരു തിയേറ്റർ വന്നതു പോലും 5 മാസം മുമ്പാണ്. വീട്ടിലും കലാപാരമ്പര്യമൊന്നുമില്ല. ഉപ്പ അവറാൻ പ്രവാസിയായിരുന്നു. ഉപ്പയ്ക്കും ഉമ്മ ഹലീമയ്ക്കും ഞങ്ങൾ അഞ്ച് മക്കളാണ്. ഞാനാണ് രണ്ടാമൻ.

നാടകത്തിൽ തുടക്കം

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ നാടകങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കലോത്സവങ്ങളിലൊക്കെ മത്സരിച്ചിരുന്നു. തൃശൂരിൽ ബിടെക്കിന് പഠിക്കുമ്പോൾ കോളേജ് നാടകത്തിൽ നല്ല നടനായി. അതു കണ്ടാണ് കൂട്ടുകാരെക്കൊ സിനിമയിൽ ശ്രമിക്കാൻ പറഞ്ഞതും എന്റെ മനസ്സിലും അങ്ങനെ ഒരു ആഗ്രഹം കയറിക്കൂടിയതും.

l2

തുടക്കം

ഉണ്ടയുടെ കഥാകൃത്തായ ഹര്‍ഷദിക്ക സംവിധാനം ചെയ്ത ‘ദായോം പന്ത്രണ്ടും’ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. അന്ന് കോളജിൽ പഠിക്കുകയായിരുന്നു. അവസരമുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ പോയി കണ്ടു. ഒരു ക്യാമ്പുണ്ടായിരുന്നു. അതു കഴിഞ്ഞാണ് സെലക്ട് ആയത്. തിയേറ്ററിലെത്തുന്ന എന്റെ ആദ്യ ‘സിനിമ സപ്തമശ്രീ തസ്കര’യാണ്. അതിൽ നീരജ് മാധവിനെക്കൊണ്ട് സോപ്പുപെട്ടിയിൽ ക്യാമറ വയ്ക്കുന്നവരിൽ ഒരാൾ. പക്ഷേ ത്രൂ ഔട്ട് വേഷം കിട്ടിയത് ‘കെ.എൽ ടെൻ, പത്തി’ലാണ്. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത് ‘സുഡാനി’ക്കു ശേഷവും. ‘ഉണ്ട’ വന്നതോടെ കൂടുതൽ അവസരങ്ങൾ കിട്ടിത്തുടങ്ങി. സ്റ്റൈല്‍, വള്ളീം തെറ്റി പുള്ളീം തെറ്റി, കലി, ഗോദ, സൈറ ബാനു എന്നിവയാണ് അഭിനയിച്ചതിൽ പ്രധാന ചിത്രങ്ങൾ. റിലീസാവാനിരിക്കുന്ന ‘കക്ഷി അമ്മിണിപ്പിള്ള’യിലും നല്ല വേഷമാണ്.

ഉമ്മയുടെ പിന്തുണ

സിനിമയാണ് ലക്ഷ്യം എന്നൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല. അവർക്ക് സിനിമ അത്ര പിടിയുള്ള മേഖലയല്ല. ഉമ്മയും ഉപ്പയും ആദ്യമായി തിയേറ്ററിൽ പോകുന്നതു തന്നെ ‘കെൽ.എൽ.ടെൺ പത്ത്’ കാണാനാണ്.

ആദ്യകാലത്തൊക്കെ ‘‘നീ ഇങ്ങനെ നടന്നോ, പല്ല പണിക്കും പോടാ...’’ എന്ന ഡയലോഗ് സ്ഥിരമായിരുന്നു. ഇപ്പോൾ ഓക്കെയായി. എങ്കിലും സിനിമ ഒരു ജോലിയായി അംഗീകരിക്കാനൊന്നും അവർ തയാറായിട്ടില്ല. പക്ഷേ, ഉമ്മ പണ്ടു മുതലേ കട്ട സപ്പോർട്ടാണ്.

l2

സിനിമ തന്നെ ജീവിതം

അഷറഫിക്ക, മുഹ്സിന്‍ പരാരി, സക്കരിയ ,ഹര്‍ഷദിക്ക, ഷറഫു, സുഹാസ് തുടങ്ങി സിനിമയിലെ അടുത്ത സുഹൃത്തുക്കളൊക്കെ എന്റെ കരിയറിൽ വലിയ കരുത്താണ്. കഴിഞ്ഞ 3 വർഷമായി സിനിമ കൊണ്ടു മാത്രം ജീവിക്കുന്ന ആളാണ് ഞാൻ. ഇപ്പോൾ കൊച്ചിയിലാണ് താമസം. വിവാഹിതനല്ല. പുതിയ പ്രൊജക്ടുകളൊക്കെ വരുന്നുണ്ട്. തീരുമാനമായിട്ടില്ല. നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് വലിയ ആഗ്രഹം.