പ്രിയപ്പെട്ട ഡെന്നീസ് ജോസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ കരിയറിലെ പല ശ്രദ്ധേയകഥാപാത്രങ്ങളെയും സൃഷ്ടിച്ചത് ഡെന്നിസ് ജോസഫാണ്. ഡെന്നിസിന്റെ തിരക്കഥയിലൊരുങ്ങിയ മമ്മൂട്ടി നായകനായ മിക്ക ചിത്രങ്ങളും ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.
‘ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു’.– മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളടക്കം അറുപത്തഞ്ചോളം സിനിമകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ 1988 ലെ, കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഡെന്നിസ് തിരക്കഥയെഴുതിയ ആകാശദൂത് 1993 ലെ, സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടി.
ജേസിയുടെ ‘ഈറൻ സന്ധ്യ’ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി 1985 ലാണ് സിനിമാ പ്രവേശം. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി. ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തിൽ ഡെന്നിസ് വിജയപരമ്പര തന്നെ സൃഷ്ടിച്ചു.
നിറക്കൂട്ടിന്റെ മാന്ത്രിക വിജയം ഡെന്നിസിന് വലിയ താരമൂല്യം നൽകി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കിയ കഥാപാത്രങ്ങൾ ഡെന്നിസിന്റെ തൂലികയിൽനിന്നു വാർന്നു വീണു. നിറക്കൂട്ടിലെ രവിവർമയും ന്യൂഡൽഹിയിലെ കൃഷ്ണമൂർത്തി എന്ന ജികെയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി. മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ രാജാവിന്റെ മകൻ ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രമാണ്.
കോട്ടയം കുഞ്ഞച്ചൻ. സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പൻ ഹിറ്റുകളും ഡെന്നിസിന്റെ പേരിലുണ്ട്. മനു അങ്കിളും അഥർവവും അടക്കം അഞ്ചു സിനിമകൾ സംവിധാനം ചെയ്തു.