‘പേരൻപ്’ മമ്മൂട്ടിയുടെ കരിയറിൽ മറ്റൊരു വിസ്മയമാകുമെന്ന പ്രതീക്ഷകൾ സമ്മാനിച്ച്, ചിത്രത്തിന്റെ ട്രെയിലർ വൈറലാകുന്നു. താരത്തിന്റെ അതിമനോഹരമായ നടന മുഹൂർത്തങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.
റാം സംവിധാനം ചെയ്ത പേരൻപിനായി മെഗാസ്റ്റാറിന്റെ ആരാധകർ അക്ഷമയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ലോകത്താകമാനം വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുന്നതിനാലാണ് ചിത്രത്തിന്റെ റിലീസ് ഇത്ര നീണ്ടത്.
ചെന്നൈയില്‍ ‘വികടന്‍’ സിനിമാ പുരസ്കാര വേദിയിലായിരുന്നു ട്രെയിലറിന്റെ റിലീസ്. ചടങ്ങില്‍ റാം, മമ്മൂട്ടി, അഞ്ജലി അമീര്‍ തുടങ്ങിയവർ പങ്കെടുത്തു.
മാനസിക വൈകല്യമുള്ള പാപ്പയും അവളുടെ അച്ഛന്‍ അമുദവനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘പേരന്‍പ്’. അമുദവനായി മമ്മൂട്ടി എത്തുമ്പോള്‍ പാപ്പയാവുന്നത് സാധനയാണ്. വളരെക്കാലത്തിനു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്തമായ ഒരു കഥാപാത്രമാകും അമുദവൻ എന്ന ടാക്സി ഡ്രൈവറുടെത്. ചിത്രം അടുത്ത മാസം തിയേറ്ററിലെത്തും. അഞ്ജലി, സമുദ്രക്കനി എന്നിവർക്കൊപ്പം അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്. എ.എല്‍ തേനപ്പനാണ് നിര്‍മ്മാതാവ്.
‘‘മമ്മൂട്ടിയുടെ കൈയ്യിൽ ഒരു കഥാപാത്രം കിട്ടിയാൽ അദ്ദേഹം അത് ചെയ്തു കഴിയുമ്പോൾ നമ്മളെ ശരിക്കും അതിശയപ്പെടുത്തും. ‘പേരന്‍പി’ലൂടെ ഞാനും അതു മനസ്സിലാക്കി. അഭിനയം എന്താണെന്ന് മമ്മൂട്ടി വഴി ഈ സിനിമയിലൂടെ ഞാൻ പഠിച്ചു. സംവിധാന രംഗത്ത് ബാലു മഹേന്ദ്രയാണ് എന്റെ മാസ്റ്റർ. ആക്ടിങ്ങിൽ ഈ സിനിമയോടെ മമ്മൂട്ടി എന്റെ മാസ്റ്ററായി’’.– റാം പറഞ്ഞതിങ്ങനെ.
‘മധുരരാജ’ ഗറ്റപ്പിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. താരത്തിന്റെ ചടങ്ങിലേക്കുള്ള മാസ് എൻട്രിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയില്‍ വൈറലാണ്.